ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി അക്രമത്തിനിടെ കൊല്ലപ്പെട്ട ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമക്ക് 12 തവണ കുത്തേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിനും തലച്ചോറിനും ആഴത്തിലുള്ള പരിക്കുകളും ശരീരത്തിൽ 45 മുറിവുകളുള്ളതായും റിപ്പോർട്ടിൽ കണ്ടെത്തി. മൂർച്ചയുള്ളതും കൂർത്തതുമായ കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടിൽ വ്യക്‌തമാണ്. ശ്വാസകോശത്തിനും തലച്ചോറിനുമേറ്റ പരിക്കുകളെ തുടർന്നുണ്ടായ രക്‌തസ്രാവമാണ് മരണത്തിന് കാരണം.
കൂടുതൽ പരിക്കുകളും ബലപ്രയോഗത്തിലൂടെയാണ് സംഭവിച്ചത്. അങ്കിത് ശർമയുടെ കൊലപാതകത്തില്‍ പ്രതിയായ സൽമാനെ കോടതി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഡൽഹിയിൽ നടന്ന അക്രമത്തിൽ അങ്കിത് ശർമ, ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ എന്നിവരുൾപ്പെടെ 53 പേർ കൊല്ലപ്പെട്ടു.