അഹമ്മദാബാദ്: ഗുജറാത്തിൽ ദേശീയ പതാകയെ അപമാനിച്ചതിന് മുപ്പതുവയസുകാരിയെയും മകനെയും ഉൾപ്പടെ നാല് പേരെ അറസ്റ്റ് ചെയ്‌തു. ഇസ്ലാമിക ചിഹ്നങ്ങൾ ഉൾപ്പെടുത്തിയുള്ള ഇന്ത്യൻ പതാക ഉയർത്തിയതിന് യുവതിക്കും ഇവരുടെ പ്രായപൂർത്തിയാകാത്ത മകനും രണ്ട് സുഹൃത്തുക്കൾക്കുമെതിരെയാണ് കേസ് എടുത്തത്. 1971ലെ ദേശീയ ബഹുമതി നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഈദ് ആഘോഷത്തിന്‍റെ ഭാഗമായി ഇസ്ലാമിക ചിഹ്നങ്ങളുള്ള പച്ച പതാക ഉയർത്തുന്നതിന് പകരം ത്രിവർണ പതാക ഉപയോഗിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ സാമൂഹിക പ്രവർത്തകൻ ജിഗ്നേഷ് പ്രജാപതി പുറത്തുവിട്ടതോടെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയിൽപെടുന്നത്. ട്വീറ്റിൽ ഇയാൾ ആനന്ദ് ജില്ലാ പൊലീസിനെയും ഗുജറാത്ത് പൊലീസിനെയും ടാഗ് ചെയ്‌തിരുന്നു. തുടർന്ന്, വീട്ടുടമയായ സ്ത്രീയ്‌ക്കും ഇവരുടെ 10 വയസുള്ള മകനും കൂട്ടുകാർക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.