ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനവും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും മഹാമാരിയുടെ പ്രത്യാഘാതങ്ങളും മൂലം ഇതിനോടകം തന്നെ വലിയ ദുരിതത്തിലാണ് ഇന്ത്യയിലെ കർഷകർ. ചുഴലിക്കാറ്റും പേമാരിയും കർഷകരെ പൂർണമായും കഷ്ടപ്പെടുത്തുമ്പോഴാണ് വെട്ടുകിളി കൂട്ടത്തിന്റെ പുതിയ ആക്രമണം.ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവ കടന്ന ശേഷം ഉത്തർപ്രദേശിൽ എത്തിയിരിക്കുകയാണ് വെട്ടുകിളികള്‍. കഴിഞ്ഞ 26 വർഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമായാണ് ഇത് കണക്കാക്കപ്പെടുന്നുത്. ഇതിനോടകം 50,000 ഹെക്ടർ കൃഷിസ്ഥലം ഇവ നശിപ്പിച്ചു.
ഈ പ്രതിസന്ധി ജൂൺ മാസത്തിന് ശേഷവും തുടരുകയാണെങ്കിൽ അവസ്ഥ തീർത്തും ദുഷ്കരമായിരിക്കും. ഖാരിഫ് വിളകളായ അരി, പരുത്തി, കരിമ്പ്, അർഹാർ എന്നിവയിൽ വരുന്ന നാശം കർഷകരുടെയും ഉപഭോക്താക്കളുടെയും ഉപജീവനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നു. രാജസ്ഥാനിലും കിഴക്കൻ ബിഹാർ, ഒഡീഷ എന്നിവിടങ്ങളിലും വെട്ടുകിളി ആക്രമണം ജൂലൈ വരെ പ്രതീക്ഷിക്കാം.
സൊമാലിയ, പാകിസ്ഥാൻ തുടങ്ങിയ പല രാജ്യങ്ങളും വെട്ടുകിളി ആക്രമണത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. നമ്മുടെ രാജ്യത്തിന്റെ കാർഷിക ഭൂപ്രകൃതി കണക്കിലെടുത്താൽ ഇന്ത്യയും പ്രസ്തുത പ്രശ്‌നത്തിന് മുൻഗണന നൽകേണ്ടതുണ്ട്.