ബെംഗളൂരു: കർണാടക മുൻ മന്ത്രി രാജ മദന്‍ഗോപാല്‍ നായക് കൊവിഡ് -19 ബാധിച്ച് മരിച്ചു. വടക്കൻ മേഖലയിലെ കലബുരഗിയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 23നാണ് അദ്ദേഹത്തെ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1992-94 ൽ വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്ന നായകിന് ന്യുമോണിയയും ഹൃദയ സംബന്ധമായ ആസുഖങ്ങളും ബാധിച്ചിരുന്നു. കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അദ്ദേഹം. 1994, 1999 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് നായക് പ്രാദേശിക സംഘടനയായ ജനതാദൾ-സെക്കുലർ (ജെഡി-എസ്) ൽ ചേർന്നു. പിന്നീട് ബിജെപിയിൽ ചേർന്ന അദ്ദേഹം 2013 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ രാജ വെങ്കടപ്പയോട് പരാജയപ്പെട്ടു.