ബെംഗളൂരു: കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിച്ചുവെന്നാരോപിച്ച് മുൻ മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ആക്കർ അനിൽ പട്ടേലിനെതിരെ കേസ്. സാമൂഹ്യ മാധ്യമത്തിൽ വിവാദ പരാമർശം നടത്തിയ സംഭവത്തിലാണ് കേസ് നല്‍കിയിരിക്കുന്നത്.
യുഎസിൽ അടുത്തിടെ മരണപ്പെട്ട ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിൽ യുഎസില്‍ തുടരുന്ന പ്രതിഷേധം ഇന്ത്യയിൽ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്ക് ആവശ്യമാണെന്ന് പട്ടേൽ ട്വീറ്റ് ചെയ്തതായാണ് കേസ്. ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യയുടെ മുൻ മേധാവിയായിരുന്ന പട്ടേൽ മെയ് 31 ന് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. മെയ് 25 ന് മിനസോട്ടയിലെ മിനിയാപൊളിസിൽ പൊലീസ് കസ്റ്റഡിയിലാണ് ഫ്ലോയ്‌ഡ് കൊല്ലപ്പെട്ടത്. പൊലീസുകാരന്‍ ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടർന്ന് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പൊലീസ് ക്രൂരതയ്ക്കും വംശീയതയ്‌ക്കും എതിരെ പ്രതിഷേധം ഉയരുകയും അമേരിക്കയിലുടനീളം പ്രക്ഷോഭങ്ങൾ ഉണ്ടാവുകയും ചെയ്തു.
വിയോജിപ്പിനുള്ള അവകാശം കുറ്റ വൽക്കരിക്കപ്പെടുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് പട്ടേലിനെതിരായ എഫ്‌ഐആർ എന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യ പ്രതികരിച്ചു. ഭരണഘടനാപരമായി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിച്ചതിന് പട്ടേലിനെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് അത് ബാംഗ്ലൂർ പോലീസ് അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യ പറഞ്ഞു. അധികാരത്തിലുള്ളവരോട് യോജിക്കാനും വിയോജിക്കാനും സമാധാനപരമായ പ്രതിഷേധങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ഈ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പറഞ്ഞു. സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റകരമല്ലെന്നും അധികാരത്തിലിരിക്കുന്നവരുടെ നയങ്ങളോട് യോജിക്കാത്തത് ഒരാളെ രാജ്യദ്രോഹിയാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.