ഭോപ്പാൽ: കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സംയുക്ത പാർലമെന്‍ററി കമ്മിറ്റി രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗ്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുംപിടുത്തം വെടിയണം. ഇത് കർഷകരുടെ കാര്യമാണ്. കടുംപിടുത്തം ആർക്കും നല്ലതല്ലെന്നും ദിഗ് വിജയ സിംഗ് പറഞ്ഞു.
കേന്ദ്ര കാർഷിക ബില്ലുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പ്രതിപക്ഷ കക്ഷികളുമായി ഇന്ന് നടത്തുന്ന ചർച്ചയിൽ തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി, സിപിഎം നേതാവ് സീതാറാം യെച്ചൂരി, എൻസിപി നേതാവ് ശരത് പവാർ, സിപിഐ നേതാവ് ഡി രാജാ, ഡിഎംകെ പ്രതിനിധി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഇന്ന് വൈകിട്ട് രാഷ്‌ട്രപതിയെ കാണുന്നത്. കർഷക പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ ഇതുവരെ അഞ്ച് വട്ടം കർഷകരുമായി ചർച്ച നടത്തിയെങ്കിലും ഒന്നും ലക്ഷത്തിലെത്തിയില്ല.