ന്യൂഡൽഹി: മാരുതി മനേസർ പ്ലാന്‍റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് കമ്പനി വക്താവ് പറഞ്ഞു. മെയ് 15നാണ് ഈ ജീവനക്കാരൻ അവസാനമായി ജോലിയിൽ വന്നത്. ഇയാളുടെ പ്രദേശം കൺണ്ടെയ്‌ൻമെന്‍റ് സോൺ ആക്കിയതിനെ തുടർന്ന് ഇയാൾ ജോലിയിൽ വന്നിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചിട്ടുണ്ട്. ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരോഗ്യ നില തൃപ്‌തികരമാണെന്നും കമ്പനി വക്താവ് പറഞ്ഞു. കമ്പനിയില്‍ ഇയാളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്‌തു.
കമ്പനിയിൽ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക് ഡൗണിനെ തുടർന്ന് 50 ദിവസത്തിന് ശേഷം ഈ മാസം ആദ്യത്തിലാണ് മാരുതി മനേസർ പ്ലാന്‍റ് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.