ന്യൂഡൽഹി: എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തെ തുടർന്ന് തലസ്ഥാനത്തെ കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമാവുകയാണെന്ന് എഎപി നേതാവ് രാഘവ് ചാന്ദ പറഞ്ഞു. കൊവിഡിനെതിരെ ഒറ്റക്ക് പ്രവർത്തിക്കാനാവില്ല. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സഹായ അഭ്യർഥന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഇതിനായി ഐടിബിപിയെ വിന്യസിച്ചു. സർക്കാരിന് ആവശ്യമായ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശത്രുവിനോട് യുദ്ധം ചെയ്യുമ്പോൾ മോശം സാഹചര്യം കണ്ട് വേണം ആസൂത്രണങ്ങൾ നടത്തേണ്ടത്. മോശമായ അവസ്ഥയിലേക്ക് സാഹചര്യങ്ങൾ പോകാതിരിക്കാൻ ഇത് സഹായകമാകും. അമിത് ഷായുടെ പ്രവർത്തനത്തിലാണ് ഡൽഹിയില്‍ കൊവിഡ് നിയന്ത്രണ വിധേയമായതെന്ന പ്രസ്‌താവന ചിരിച്ച് തള്ളിക്കളയേണ്ടതാണെന്നും ആർക്കും ഒറ്റക്ക് കൊവിഡിനെ നേരിടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനത്ത് പുതുതായി 2,889 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ 83,077 കൊവിഡ് ബാധിതരാണ് ഡൽഹിയിൽ ഉള്ളത്.