ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മണ്ടോളി ജയിലിൽ കഴിഞ്ഞിരുന്ന 62കാരനായ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ ജയിലിൽ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണിത്. കൻവർ സിങ് എന്നയാൾ ജൂൺ 15നാണ് മരിച്ചത്. ശനിയാഴ്‌ചയാണ് ഇയാളുടെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നത്. ഇതോടെയാണ് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചത്.
2016ലെ ഒരു കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു കൻവർ സിങ്. മണ്ടോളി സെൻട്രൽ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജൂൺ 15ന് രാവിലെ ഇയാളെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണ നടപടികൾ പൂര്‍ത്തിയാക്കിയതായി ഡയറക്ടർ ജനറൽ (ഡല്‍ഹി പ്രിസൺസ്) സന്ദീപ് ഗോയൽ പറഞ്ഞു. എന്നാൽ ഇയാൾക്ക് രോഗബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. കൻവർ സിങിനൊപ്പം താമസിച്ചിരുന്ന 28 തടവുകാരിലും കൊവിഡ് പരിശോധന നടത്താൻ നിര്‍ദേശിച്ചു. ഇവരെ നിരീക്ഷണത്തിലാക്കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഇതുവരെ ഡല്‍ഹി ജയിലിലെ 23 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 16 പേർ രോഗമുക്തരായി. 45 ജയിൽ ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഏഴ് പേര്‍ രോഗമുക്തി നേടി.