ന്യൂഡൽഹി: ഐഎന്‍എക്‌സ് മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ചിദംബരത്തിന് ജാമ്യമില്ല. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അറസ്റ്റിലാണ് ഡൽഹി ഹൈക്കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചത്. കുറ്റം ഗൗരവമേറിയതെന്നാണ് കോടതി നിരീക്ഷണം. കേസിൽ ചിദംബരത്തിന് പങ്കുണ്ടെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം ചികിത്സക്കായി ഹൈദരാബാദിൽ പോകണമെന്ന ചിദംബരത്തിന്‍റെ വാദം കോടതി തള്ളി.
ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയക്ക് വിദേശത്തുനിന്ന് മുതല്‍ മുടക്ക് കൊണ്ടുവരാന്‍ അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഒക്ടോബർ 22 ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒക്ടോബര്‍ 16ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് രേഖപ്പെടുത്തി.