ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലേക്ക് 15 കോടി രൂപ നൽകാനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നവീനത് ചതുർവേദി സമർപ്പിച്ച ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിസമ്മതിച്ചത്.
ചാർട്ടേഡ് അക്കൗണ്ടന്‍റ്മാർ സ്വയം സംഭാവന നൽകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഹർജിയുടെ അടിസ്ഥാനമെന്താണെന്ന് ബെഞ്ച് ചോദിച്ചു. അതേസമയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ മുൻ സെക്രട്ടറിയുടെ അഭ്യർത്ഥന മാനിച്ചാണ് ഐസിഎഐ തീരുമാനമെടുത്തതെന്ന് ഹർജിയിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഈ വർഷം മാർച്ച് 27ന് പിഎം-കെയർസ് ഫണ്ട് രൂപീകരിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങൾ. പിഎം-കെയേഴ്സ് ഫണ്ടിൽ നിന്നുള്ള ഫണ്ട് ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് (എൻഡിആർഎഫ്) കൈമാറേണ്ടതില്ലെന്നും വ്യക്തികൾക്ക് എൻഡിആർഎഫിലേക്ക് സ്വമേധയാ സംഭാവന നൽകാമെന്നും സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എല്ലാ ഫണ്ടുകളും പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് എൻഡിആർഎഫിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.