ഷില്ലോംഗ്: മേഘാലയയില്‍ 37കാരനെ വംശീയമായി ആക്ഷേപിച്ച് കൊലപ്പെടുത്തിയ സംഭവത്തോടെ അടുത്ത ദിവസങ്ങളില്‍ നടന്ന വംശീയ അതിക്രമ കേസുകള്‍ മൂന്നായി. ഇതേത്തുടര്‍ന്ന് തലസ്ഥാന നഗരമായ ഷില്ലോങ്ങിലും പരിസര പ്രദേശങ്ങളിലും വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെ 37കാരനെ അജ്ഞാതരായ അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. ഷില്ലോങ്ങിലും മറ്റിടങ്ങളിലും പുതിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മേഘാലയയിലെ 11 ജില്ലകളിൽ ആറെണ്ണത്തിലും ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ്, വെസ്റ്റ് ജയന്തിയ ഹിൽസ്, ഈസ്റ്റ് ഖാസി ഹിൽസ്, റി-ഭോയ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് എന്നീ ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചത്. ഷെല്ല പോലീസ് സ്റ്റേഷന് കീഴിലുള്ള പിർക്കൻ ഗ്രാമത്തിലെ വീട്ടിൽ മൂന്ന് അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഒരാള്‍ മരിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കല്ലേറും ഉണ്ടായിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ സംസ്ഥാന സേനയ്‌ക്കൊപ്പം കേന്ദ്ര അര്‍ദ്ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയിൽ ഒരു സംഘം മുഖംമൂടിധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ചില കടകളും വാഹനങ്ങളും അക്രമികൾ നശിപ്പിച്ചു. ഇച്ചാമതി പ്രദേശത്ത് കെഎസ്‌യു പ്രവർത്തകരും ഗോത്രവംശജരും തമ്മിൽ നടന്ന ഏറ്റുമുട്ടലില്‍ കെഎസ്‌യു പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു.