താനെ: മഹാരാഷ്ട്രയില്‍ ഓക്സിജന്‍ വിതരണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി. ഓക്സിജൻ വിതരണത്തിന്‍റെ 80 ശതമാനവും ആശുപത്രികളിലേക്കും ബാക്കി വരുന്നവ വ്യാവസായിക ആവശ്യങ്ങള്‍ക്കും നല്‍കുമെന്ന് ഉദ്ദവ് താക്കറെ അറിയിച്ചു.
കോവിഡ് -19 കേസുകൾ വരും ദിവസങ്ങളിൽ ഉയരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് ഉദ്ദവേ താക്കറെ പറഞ്ഞു. നവി മുംബൈയിൽ ഒരു ലബോറട്ടറിയും ആറ് കോവിഡ് കെയർ സെന്‍ററുകളും വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു താക്കറെ സംസാരിച്ചത്.
ഓക്സിജൻ സിലിണ്ടറുകളുടെ വിതരണം കേന്ദ്രീകൃത സംവിധാനത്തിലൂടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി നേരിടാൻ സംസ്ഥാന സർക്കാർ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മികച്ച മെഡിക്കൽ സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും ആളുകൾക്ക് അവയെക്കുറിച്ച് സംശയമുണ്ട്. അതിനാൽ, സൗകര്യങ്ങളോടുള്ള വിശ്വാസ്യത വർദ്ധിപ്പിക്കാൻ ഏജൻസികൾ ശ്രമിക്കണമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. പ്രമുഖ ആശുപത്രികളോട് ചെറിയ ആശുപത്രികളെ രോഗികളുടെ ചികിത്സയ്ക്കായി ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ശൃംഖല തകർക്കുന്നതിനാണ് ലോക്ക്ഡൗൺ നടത്തിയതെന്ന് താക്കറെ പറഞ്ഞു.