അമരാവതി: 400 കോടി രൂപയുടെ വരുമാന നഷ്ടം നിലനിൽക്കുന്നതിനിടെ, 23,000 ജീവനക്കാരുടെ ശമ്പളം അടുത്ത മൂന്ന് മാസത്തേക്ക് വെട്ടിക്കുറക്കില്ലെന്ന് അറിയിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം. ലോക്ക് ഡൗണിനെ തുടർന്ന് ക്ഷേത്രത്തിലെ വരുമാനം നിലച്ച് പോയെങ്കിലും തിരുപ്പതി ദേവസ്ഥാനത്തിന്‍റെ സ്ഥിര നിക്ഷേപ തുകയിൽ നിന്നും ലഭിക്കുന്ന പലിശയിൽ വരുമാനം കണ്ടെത്താൻ സാധിക്കുന്നതായി ടിടിഡി ചെയർമാൻ വൈവി സുബ്ബ റെഡ്ഡി അറിയിച്ചു. ഇതിലൂടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 8000 സ്ഥിരം ജീവനക്കാരാണ് ശ്രീ വെങ്കിടേശ്വര ക്ഷേത്രം ഭരിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) കീഴിൽ ജോലി ചെയ്യുന്നത്. സ്ഥിരപ്പെടുത്താത്ത 15,000 ജോലിക്കാരും ഇവിടെയുണ്ട്.
ലോക്ക് ഡൗണിന് ശേഷം 200 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഒരു മാസത്തിൽ ഉണ്ടാകുന്നതെന്ന് ടിടിഡി ചെയർമാൻ വ്യക്തമാക്കി. 12,000 കോടി രൂപയാണ് വിവിധ ബാങ്കുകളിലായി തിരുപ്പതി ദേവസ്ഥാനം സ്ഥിര നിക്ഷേപമായി ഇട്ടിരിക്കുന്നത്. ഇതിൽ നിന്നും പലിശ നിരക്കിൽ 700 കോടി രൂപയാണ് ദേവസ്ഥാനത്തിന് ഒരു മാസം ലഭിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാർച്ച് 20 മുതലാണ് ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.