ദിസ്‌പൂർ: എൻആർസിയുടെ അന്തിമ പട്ടികയിൽ കണ്ടെത്തിയ യോഗ്യതയില്ലാത്തവരുടെ വിശദാംശങ്ങൾ തേടി അസം എൻആർസി കോർഡിനേറ്റർ ഹിതേഷ് ദേവ് ശർമ. എല്ലാ ജില്ലകളിലെയും പൗരത്വ രജിസ്ട്രാർമാർക്ക് ഹിതേഷ് ദേവ് ശർമ കത്തെഴുതി. ഫെബ്രുവരി 19നാണ് എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും രജിസ്ട്രാർമാർക്കും കത്തയച്ചത്. 2019 ആഗസ്റ്റ് 31നാണ് അന്തിമ എൻആർസി പുറത്തുവിട്ടത്. എന്നാൽ പട്ടികയിൽ യോഗ്യതയില്ലാത്തവരുടെ പേര് കാണാനിടയായ സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട്.
സംശയാസ്‌പദമായ വോട്ടർമാർ (ഡിവി), വിദേശികളായി പ്രഖ്യാപിച്ചവർ (ഡിഎഫ്), വിദേശികളുടെ ട്രൈബ്യൂണലിൽ കേസുകൾ തീർപ്പാക്കിയിട്ടില്ലാത്തവർ (പിഎഫ്‌ടി) , ഡിവി, ഡിഎഫ്, പിഎഫ്‌ടി എന്നിവരുടെ പിൻഗാമികൾ എന്നിവ പരിഗണിച്ചാണ് യോഗ്യത നിശ്ചയിക്കുന്നത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് അസമിലെ ഇന്ത്യൻ പൗരന്മാരെ നിർണയിക്കുന്ന പട്ടിക നിർമിക്കുന്നത്. 19 ലക്ഷം പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. അർഹതപ്പെട്ടവരെ ഒഴിവാക്കി അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ രേഖയിൽ ഉൾപ്പെടുത്തിയെന്ന് നിരവധി രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും ആരോപണം ഉന്നയിച്ചിരുന്നു.