ന്യൂഡൽഹി: ഇന്ത്യ നാലാം ഘട്ട ലോക്ക് ഡൗൺ പൂർത്തിയാക്കുന്ന സാഹചര്യത്തിൽ തുടർന്നും സർക്കാർ മാർഗനിർദേശങ്ങളും മറ്റ് മുൻകരുതലുകളും പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സാമൂഹിക അകലം പാലിക്കുന്നതിനുള്ള എല്ലാ മാർഗ്ഗനിർദേശങ്ങളും പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടെ കൈ കഴുകുക, പൊതു സ്ഥലങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാതെ എല്ലാവരും സഹകരിച്ചാൽ മാത്രമേ കൊവിഡ് മുക്തിയെന്ന ആശയം സാധ്യമാകൂയെന്നും മന്ത്രാലയം കൂട്ടിചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,264 പേർ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. സജീവമായ കേസുകളുടെ എണ്ണ 89,987 ൽ നിന്ന് 86,422 ആയി കുറഞ്ഞിട്ടുണ്ട്. മരണനിരക്ക് 2.86 ശതമാനമാണ്. രാജ്യത്തെ 462 സർക്കാർ ലബോറട്ടറികളിലും 200 സ്വകാര്യ ലബോറട്ടറികളിലും പരീക്ഷണ ശേഷി വർധിച്ചു. 942 സമർപ്പിത കൊവിഡ് ആശുപത്രികൾ രാജ്യത്തുണ്ട്. 2380 സമർപ്പിത കൊവിഡ് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, 7304 കൊവിഡ് കെയർ സെന്‍ററുകൾ എന്നിവയും രാജ്യത്ത് നിലവിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.
അതേസമയം, പിപിഇ കിറ്റുകളും മോശം നിലവാരത്തിലുള്ള മാസ്കുകളും ഭരണകൂടം വിതരണം ചെയ്യുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നിഷേധിച്ചു. എല്ലാ ആരോഗ്യ പ്രവർത്തകർക്കും എൻ95 മാസ്കുകൾ, ബയോ സേഫ്റ്റി കവറുകൾ ,പിപിഇ കിറ്റുകൾ എന്നിവ നൽകുന്നുണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി.