കോഴിക്കോട്: കൊവിഡ് കടമ്പകൾ മറികടന്ന് യുകെയില്‍ നിന്ന് രോഗിയെ പ്രത്യേക എയർ ആംബുലൻസില്‍ കേരളത്തിലെത്തിച്ചു. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്‍റെയും മുൻ സുപ്രീം കോടതി ജഡ്‌ജി കുര്യൻ ജോസഫിന്‍റെയും നേതൃത്വത്തിലുള്ള വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും സഹായത്തോടെയാണ് യുകെയില്‍ നിന്ന് രോഗിയെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ലിഫ്‌റ്റ് ചെയ്‌തത്.
യുകെയിലെ യു.എസ്.ടി ഗ്ലോബലില്‍ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിചെയ്യുന്ന തലശേരി സ്വദേശി പ്രസാദ് ദാസ് നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് തുടർ ചികിത്സക്കായി നാട്ടിൽ എത്തണമെന്ന് കുടുംബാഗങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുക്കളോട് ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിദേശ വിമാനങ്ങളുടെയും യാത്രക്കാരുടെയും വരവ് നിരോധിച്ച സമയത്ത് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇടപെട്ടാണ് യാത്രക്ക് വഴിയൊരുക്കിയത്.
50 ദിവസം മുമ്പാണ് ഡിസ്ട്രസ് മാനേജ്‌മെന്‍റീവ് കലക്‌ടീവ് എന്ന പേരില്‍ അൽഫോൺസ് കണ്ണന്താനത്തിന്‍റെയും കുര്യൻ ജോസഫിന്‍റെയും നേതൃത്വത്തില്‍ ഡല്‍ഹി മലയാളികളുടെ വാട്‌സ്ആപ്പ് കൂട്ടായ്‌മ ആരംഭിച്ചത്. യുകെയിലെ മേയറായ ടോം ആദിത്യയുമായി ഞങ്ങൾ ബന്ധപ്പെട്ടെന്നും ഡല്‍ഹിയിലെ ഏതാനും വകുപ്പുകളുടെയും കേരള സര്‍ക്കാരിന്‍റെയും ഇടപെടലുകളും കൊണ്ട് കാര്യങ്ങൾ വേഗത്തില്‍ നടത്താനായെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
യുകെയില്‍ നിന്നെത്തിയ വിമാനത്തിൽ പ്രസാദിനൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യയും മകനും ഉണ്ടായിരുന്നു. കരിപ്പൂരിൽ എത്തിയ ഇവരെ എയർപോർട്ട് നടപടികൾക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.