അഹമ്മദാബാദ്: അഹമ്മദാബാദിലെ ശ്രേ ആശുപത്രിയിൽ വ്യാഴാഴ്ച ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. എട്ട് പേരാണ് തീ പിടിത്തത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ആശുപത്രിയുടെ ട്രസ്റ്റി ഭാരത് മഹാന്തിനെയും അറ്റന്‍ററെയും നവരംഗപുര പൊലീസ് കസ്റ്റഡിയിലെടുത്തതായി എസിപി (ബി-ഡിവിഷൻ) എൽ ബി സല പറഞ്ഞു. ആശുപത്രിയുടെ ട്രസ്റ്റിയെ ചോദ്യം ചെയ്യുകയാണെന്ന് അഹമ്മദാബാദ് സെക്ടർ ഒന്നിലെ ജെസിപി രാജേന്ദ്ര ആസാരി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
തീ പിടിത്തത്തിൽ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ എട്ട് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്, സംഭവത്തിൽ ഒരു പാരാമെഡിക്കൽ സ്റ്റാഫിന് പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രിൽ ഉണ്ടായിരുന്ന മറ്റ് രോഗികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്താൻ ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആസാരി പറഞ്ഞു.
അഹമ്മദാബാദിലെ ശ്രേ ഹോസ്പിറ്റലിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സംഗീത സിംഗാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി അവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രിയുടെ നാലാം നിലയിലെ ഐസിയുവിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.