ഭീമ കൊറേഗോൺ കേസിൽ പ്രതിചേർക്കപ്പെട്ട ദളിത് ഗവേഷകൻ ആനന്ദ് തെൽഡുംഡെയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനന്ദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയതിനെ തുടർന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.
ആനന്ദിനെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന കണ്ടെത്തലിലാണ് പൂനെ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. പ്രതിക്കെതിരെ മതിയായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുളള അന്വേഷണം നിർണ്ണായക ഘട്ടത്തിലായതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി കിഷോർ വദാനെ പറഞ്ഞു.
ആനന്ദിനെ മുംബൈയിലെ വിലെ പാർലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായിയാണ് സൂചന. 2017 ഡിസംബർ 31, പൂനെയിലെ ശനിവാർവാഡയിൽ നടത്തിയ എൽഗാർ പരിഷദിൽ പ്രവർത്തകർ കലാപാഹ്വാനം നടത്തിയെന്നും പ്രകോപന പരമായി പ്രസംഗിച്ചുവെന്നുമാണ് കേസ്. സംഭവത്തിൽ മാവോയിസ്റ്റു ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
അരുൺ ഫെരേര, വെർനൺ ഗൊൻസാൽവ്സ്, സുധാ ഭരദ്വാജ്, പി വാരാവര റാവു, ഗൗതം നവ്ലഖ എന്നിവരാണ് കേസിൽ അന്വേഷണം നേരിടുന്ന മറ്റ് പ്രവർത്തകർ.