ന്യൂഡൽഹി: പൊതു-സ്വകാര്യ സഹകരണത്തോടെ ഏറ്റവും സുതാര്യമായ രീതിയിലാണ് ആരോഗ്യ സേതു ആപ്ലിക്കേഷൻ വികസിപ്പിച്ചതെന്ന് ഐടി മന്ത്രാലയം. ആപ്ലിക്കേഷൻ ആരാണ് വികസിപ്പിച്ചതെന്ന ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ വിശദീകരണവുമായെത്തിയത്.
ആരോഗ്യ സേതുവിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനെതിരെ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (സിഐസി) ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എംഇഇടി), നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവയുടെ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്ക് (സിപിഒ) കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അധികാരികൾ വിവരങ്ങൾ പങ്കിടാത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിവരാവകാശ സമിതി നോട്ടീസിൽ അറിയിച്ചു. നവംബർ 24ന് ഹാജരാകാൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ കോൺടാക്റ്റ് ട്രെയ്‌സിംഗിനായി വികസിപ്പിച്ച ആരോഗ്യ സേതു 16.23 കോടിയിലധികം ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ഉപയോക്താക്കളുടെ ബ്ലൂടൂത്ത് കോൺടാക്റ്റുകൾ തിരിച്ചറിയാൻ ഇത് സഹായിക്കുകയും ആളുകളെ സുരക്ഷിതമായി തുടരാൻ സഹായിക്കുന്നതിന് അലേർട്ടുകൾ നൽകുകയും ചെയ്യും.കൊവിഡ് കണ്ടെത്തിയ വ്യക്തിയുമായി സമ്പർക്കത്തിൽ വരാതിരിക്കാനും വ്യാപ്തിയെ ആശ്രയിച്ച് ജാഗ്രത, ക്വാറന്‍റൈൻ, പരിശോധന എന്നിവയ്ക്കായി ഈ ബ്ലൂടൂത്ത് കോൺടാക്റ്റുകൾക്ക് നിർദേശം നൽകും.
അതിനാൽ, കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ആരോഗ്യ സേതു വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഇന്ത്യയിൽ ആരോഗ്യ സേതുവിന്‍റെ പങ്കിനെ ലോകാരോഗ്യ സംഘടന അടുത്തിടെ അഭിനന്ദിച്ചിരുന്നു.