ചണ്ഡിഗഡ്: നിരവധി സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യം നിലനിൽക്കെ കഴിഞ്ഞ മാസം ഹരിയാനയിൽ നാല് ലക്ഷത്തിലധികം കോഴികൾ ചത്തുവെന്ന് ഹരിയാനയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെപി ദലാൽ.
ഹരിയാനയിലെ രണ്ട് കോഴി ഫാമുകളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ നശിപ്പിക്കും. കൂടുതൽ സാമ്പിളുകൾ ജലന്ധറിലെ നോർത്തേൺ റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ഭോപ്പാലിലെ ലാബിൽ ടെസ്റ്റ് ചെയ്ത രണ്ട് പക്ഷികൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അഞ്ച് ഫാമുകളിലായി നശിപ്പിച്ച 1.60 ലക്ഷം പക്ഷികൾക്ക് ഒരു പക്ഷിക്ക് 90 രൂപ നിരക്കിൽ നഷ്ടപരിഹാരമായി കർഷകർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഫാമുകളിലെ തൊഴിലാളികളെ നിരീക്ഷിക്കുകയും അവർക്ക് പ്രതിരോധ ഗുളികകൾ നൽകുകയും ചെയ്യും. അംബാലയിലെ കുതിരകളിൽ മറ്റൊരു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.