ചെന്നൈ: കീഴാടി ഉത്ഖനന സ്ഥലത്ത് 2,000 വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കീഴാടിയിൽ ആറാം ഘട്ടത്തിൽ നടത്തിയ ഖനനത്തിനിടെയാണ് രണ്ടായിരം വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. തമിഴ്‌നാട് പുരാവസ്‌തു വകുപ്പിൻ്റെ അംഗീകാരത്തിനുശേഷം കൂടുതൽ വിവരങ്ങൾ സർവകലാശാല പ്രസിദ്ധീകരിക്കുമെന്ന് മധുര കാമരാജ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ എം കൃഷ്‌ണൻ പറഞ്ഞു. രണ്ടായിരം വർഷം പഴക്കമുള്ള അസ്ഥികൂടം ഇരിക്കുന്ന രീതിയിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. മധുര കാമരാജ് സർവകലാശാലയിൽ ഡിഎൻഎ പരിശോധന നടത്തും. ഹാർവാർഡ് സർവകലാശാലയും ഓസ്‌ട്രേലിയൻ സർവകലാശാലയുമായി സഹകരിച്ച് കാർബൺ ഡേറ്റിങും നടത്തുമെന്ന് കാമരാജ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പറഞ്ഞു.
മധുര കാമരാജ് സർവകലാശാല വൈസ് ചാൻസലർ എം കൃഷ്‌ണൻ, പ്രൊഫസർ ബാലകൃഷ്‌ണൻ (മൈക്രോബയോളജി വകുപ്പ്), റിട്ടയേർഡ് ആന്ത്രോപോളജി പ്രൊഫസർ പിച്ചപ്പൻ, പ്രൊഫസർ രാജൻ (പുരാവസ്‌തു വകുപ്പ്), ശിവാനന്തം, തമിഴ്‌നാട് ആർക്കിയോളജി വിഭാഗം അസിസ്റ്റൻ്റ് ഡയറക്‌ടർ പുരാവസ്‌തു ഗവേഷകൻ അസൈതാമ്പി ബാസ്‌കരൻ എന്നിവർ പര്യവേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നു.