ന്യൂഡൽഹി: രാജ്യത്തെ 38 കൽക്കരി ഖനികളിലേക്കുള്ള വാണിജ്യ ഖനനത്തിനുള്ള ലേലത്തിൽ 19 എണ്ണവും വിജയകരമായി ലേലം ചെയ്തതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. 38 കൽക്കരി ഖനികൾ ലേലത്തിന് വച്ചിരുന്നു. 23 ഖനികൾക്കായി 76 ടെൻഡറുകൾ ലഭിച്ചു. ഇവയിൽ 19 ഖനികൾക്ക് രണ്ടിൽ കൂടുതൽ ടെൻഡറുകൾ ലഭിച്ചിട്ടുണ്ട്. ഇത് വളരെ നല്ല സൂചനയാണെന്നും ഇന്ത്യയിലെ ഖനി നിക്ഷേപ മേഖലക്ക് പ്രതീക്ഷ നൽകുന്നതായും മന്ത്രി വിശദമാക്കി.
ഇന്ത്യ ധാതു നിക്ഷേപത്തിൽ സമ്പന്നമാണെങ്കിലും ഏറ്റവും കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. വാണിജ്യ കൽക്കരി ഖനനം രാജ്യത്തിന്‍റെ വിഭവങ്ങളെ തുറന്നുകാട്ടുമെന്ന് അന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരി വക്കുന്നതാണ് ഖനി ലേലത്തിലെ വിജയമെന്നും ഇതിലൂടെ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു.