ചെന്നൈ: റെംഡെസിവിർ മരുന്ന് വാങ്ങാനായി സംസ്ഥാനത്ത് ആഴുകളുടെ വൻ തിരക്ക് അനുഭവപ്പെട്ട സാഹര്യത്തിൽ റെംഡെസിവിർ മരുന്ന് സ്വകാര്യ ആശുപത്രികളിൽ നേരിട്ട് ലഭ്യമാക്കുമെന്ന് സർക്കാർ. കൊവിഡ് 19 രോഗികളുടെ ബന്ധുക്കൾക്ക് അധികൃതർ നൽകിയ കുറിപ്പടിയുമായി നിയുക്ത സ്ഥലങ്ങളിൽ കൂട്ടത്തോടെ എത്തുന്നത് വൻ തിരക്ക് സൃഷ്ടിക്കുന്നുണ്ട്. പുതിയ നടപടിയുടെ ഭാഗമായി മെയ് 18 മുതൽ സ്വകാര്യ ആശുപത്രികൾക്ക് അവരുടെ മരുന്ന് ആവശ്യകത അനുസരിച്ച് ഒരു പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കും.
സർക്കാർ സ്ഥാപനമായ തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് സർക്കാർ ആശുപത്രികൾക്ക് റെംഡെസിവിർ മരുന്ന് നൽകുന്നത്. സ്വകാര്യ ആശുപത്രികളിലെ രോഗികൾക്കായി രോഗികളുടെ ബന്ധുക്കൾക്ക് ചെന്നൈ, കോയമ്പത്തൂർ, സേലം, തിരുച്ചിറപ്പള്ളി, മധുര, തിരുനെൽവേലി എന്നിവിടങ്ങളിലെ സർക്കാർ വിൽപ്പന കേന്ദ്രങ്ങൾ വഴി മരുന്ന് ലഭ്യമാക്കും. സ്വകാര്യ ആശുപത്രികൾ യോഗ്യരായ രോഗികൾക്ക് മാത്രമായി റെംഡെസിവിർ ഉപയോഗിക്കുന്നുണ്ടോ എന്നും അത് കേന്ദ്രങ്ങളിൽ നിന്ന് വാങ്ങിയ അതേ വിലയ്ക്ക് രോഗികൾക്ക് വിൽക്കുന്നുണ്ടോ എന്നും അധികൃതർ നിരീക്ഷിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. രോഗികൾക്ക് ആവശ്യമില്ലാതെ റെംഡെസിവിർ മരുന്ന് നിർദേശിക്കുന്നവർക്കെതിരെ കടുന്ന നടപടി സ്വീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Read more: റെംഡെസിവിർ വാങ്ങാൻ ചെന്നൈയിൽ വൻതിരക്ക്
നേരിട്ടുള്ള വിൽപ്പനയിലൂടെ ആളുകൾക്ക് മരുന്ന് നൽകുന്ന രീതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. തമിഴ്‌നാട്ടിൽ മാത്രമാണ് റെംഡെസിവിർ മരുന്ന് വൈറസ് ബാധിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നേരിട്ട് വിൽക്കുന്നത്. സർക്കാർ നിർദേശിച്ച നിയുക്ത സ്ഥലങ്ങളിൽ കൂട്ടത്തോടെ ആളുകൾ മരുന്നിനായി എത്തുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കും. കൂടാതെ സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് റെംഡെസിവിർ മരുന്ന് ലഭിച്ച ചിലർ കരിഞ്ചന്തയിൽ വിറ്റതായും പരാതി ഉയർന്നിരുന്നു.