ലഖ്‌നൗ: വാക്സിൻ ആവശ്യമുള്ളവർക്ക് നൽകാതെ കൊവിഡ് വാക്സിൻ നിറച്ച സിറിഞ്ചുകൾ പാഴാക്കിക്കളഞ്ഞെന്നാരോപിച്ച് അലിഗഡ് ജമാൽപൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഓക്സിലറി നഴ്സ് മിഡ്‌വൈഫിനെതിരെ(എഎൻഎം) കേസെടുത്തു.
നഴ്സ് വാക്സിൻ നിറച്ച സിറിഞ്ച് ഉപഭോക്താക്കൾക്ക് കുത്തിവച്ചെങ്കിലും വാക്സിൻ ശരീരത്തിലേക്ക് കൊടുക്കാതെ സിറിഞ്ച് പുറത്തെടുക്കുകയും പിന്നീട് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. അന്വേഷണത്തിൽ കൊവിഡ് വാക്സിനുകൾ നിറച്ച 29 സിറിഞ്ചുകൾ ചവറ്റുകൊട്ടയിൽ നിന്ന് കണ്ടെത്തി.
ചീഫ് മെഡിക്കൽ ഓഫിസറുടെ പരാതിയിൽ എഎൻഎം നേഹ ഖാൻ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് അഫ്രീൻ സെഹ്‌റയ്‌ക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വാക്സിനേഷൻ റിപ്പോർട്ട് വാക്സിനെടുത്തവർക്ക് നൽകാതെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തുവെന്നും പരാതിയുണ്ട്.
Also Read: ഹൈദരാബാദ് മെട്രോ സർവീസുകള്‍ പുനരാരംഭിക്കും;സമയക്രമത്തില്‍ മാറ്റം
ഐപിസി സെക്ഷൻ 203/176/465/427/120 ബി 3/4 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്ന് സിവിൽ ലൈൻസ് ചീഫ് ഓഫിസർ വിശാൽ ചൗധരി പറഞ്ഞു.