ന്യൂഡൽഹി: തലസ്ഥാന നഗരമായ ഡൽഹിയിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഒരു പരിഹാരമല്ലെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിന്‍.
ലോക്ഡൗൺ മുന്‍പും രാജ്യത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആ സമയം രാജ്യത്തെ ജനങ്ങൾക്ക് എങ്ങനെ വൈറസ് പടരുന്നുവെന്ന് അറിയില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഇരുപത്തിയൊന്ന് ദിവസം രാജ്യത്ത് സേവനങ്ങൾ എല്ലാം നിർത്തലാക്കി ലോക്ഡൗണിൽ പോകണമെന്ന് ആരോഗ്യ വിദഗ്ദർ നിർദേശിക്കുകയും ജനങ്ങൾ ലോക്ഡൗണിൽ പോകുകയും ചെയ്തു. എന്നിട്ടും കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചില്ല. കൊവിഡ് കണക്കുകൾ സംസ്ഥാനത്ത് വളരെയധികം കൂടുതലായതുകൊണ്ട് തന്നെ പരിശോധന വർധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ഇതുവരെ 1,534 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 971 പേർ രോഗമുക്തി നേടുകയും 9 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ മൊത്തം കൊവിഡ് രോഗികൾ 6,54,276 പേരാണ്. ഇതിൽ 6,051 പേർ ചികിത്സയിലും 6,37,238 പേർ രോഗമുക്തി നേടിയവരുമാണ്. കൊവിഡിനെതുടർന്ന് സംസ്ഥാനത്ത് ആഘോഷങ്ങളെല്ലാം മാറ്റിവെച്ചുവെന്ന് ഡൽഹി ദുരന്ത നിവാരണ സമിതി അറിയിച്ചു.