ന്യൂഡൽഹി: ഡൽഹിക്ക് 730 ടൺ ഓക്സിജൻ ലഭിച്ചതിൽ കേന്ദ്രസർക്കാരിനും ഡൽഹി ഹൈക്കോടതിയ്ക്കും സുപ്രീം കോടതിയ്‌ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മെയ് അഞ്ചിനാണ് ഡൽഹിയിൽ 730 ടൺ ഓക്സിജൻ ലഭിച്ചത്. പ്രതിദിനം രാജ്യ തലസ്ഥാനത്ത് 700 ടൺ ഓക്സിജൻ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓക്സിജന്‍റെ ലഭ്യതക്കുറവിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രികളിൽ കിടക്ക ശേഷി കുറയ്‌ക്കേണ്ടിവന്നു. എന്നാൽ ഇപ്പോൾ കിടക്കകളുടെ ശേഷി വർധിപ്പിക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു. പ്രതിദിനം ഡൽഹിയ്‌ക്ക് 700 ടൺ ഓക്‌സിജൻ ലഭിക്കുകയാണെങ്കിൽ ഡൽഹിയിലെ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 9,500 ആക്കുമെന്നും ഓക്സിജന്‍റെ കുറവ് മൂലം രാജ്യ തലസ്ഥാനത്ത് ആരെയും മരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്‌ക്ക്: ഓക്‌സിജൻ ഓൺലൈൻ ബുക്കിങിന് വെബ് പോർട്ടലുമായി ഡൽഹി സർക്കാർ
അതേസമയം 730 മെട്രിക് ടൺ ഓക്സിജൻ വിതരണം ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കെജ്‌രിവാള്‍ നന്ദി പറഞ്ഞു. ദിവസവും ഇതേ അളവിൽ ഓക്‌സിജൻ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ദേശീയ തലസ്ഥാനത്ത് വ്യാഴാഴ്ച 19,133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച് 335 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 90,629 സജീവ രോഗ ബാധിതരാണ് തലസ്ഥാനത്തുള്ളത്.