ന്യൂഡൽഹി: കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ, കർഷക നേതാക്കൾ എന്നിവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് ട്രാക്‌ടർ റാലിയുടെ സമയവും സഞ്ചാരപാതയും തീരുമാനിച്ചത്. എന്നാൽ ഖാസിപൂർ അതിർത്തിയിൽ നിശ്ചയിച്ച സമയത്തിന് മുമ്പുതന്നെ കർഷകർ ട്രാക്‌ടറുകൾ എടുത്തു.
കർഷകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവർ പൊലീസ് ബാരിക്കേഡുകൾ മറിച്ചിട്ടു. പൊലീസും കർഷകരും തമ്മിലുള്ള ആദ്യത്തെ സംഘർഷം നടന്നത് ഖാസിപൂരിലാണെന്ന് ഡൽഹി ജോയിന്‍റ് കമ്മിഷണർ അലോക് കുമാർ പറഞ്ഞു. അക്രമാസക്തരായ കർഷകർക്ക് നേരെ ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. നിശ്ചയിച്ചിരുന്ന സമയവും സഞ്ചാരപാതയും കർഷകർ കണക്കിലെടുക്കാത്തത് മൂലം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും നഗരത്തിലെ പൊതു സ്വത്തുക്കൾക്ക് നാശനഷ്‌ടമുണ്ടാവുകയും ചെയ്‌തു. റാലിക്കിടെ ട്രാക്‌ടർ മറിഞ്ഞ് ഒരു കർഷകൻ മരിച്ചതായും ഡൽഹി പൊലീസ് പറഞ്ഞു.