ഹിസാർ: 1857 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്‌ക്കെതിരായി രാജ്യത്തിന്‍റെ ധീര യോദ്ധാക്കള്‍ നേതൃത്വം നല്‍കിയ ഒന്നാം സ്വാതന്ത്ര്യ സമരമാണ്, ഒരു നൂറ്റാണ്ട് പഴക്കമുള്ള വിദേശ ആധിപത്യത്തെ അഗ്‌നിക്കിരയാക്കിയ തീപ്പൊരിയായി മാറിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തങ്ങളുടെ പരമാധികാരത്തിന് കീഴിലാക്കിയ കമ്പനി ക്രൂരതയ്ക്കെതിരായ പോരാട്ടത്തില്‍ ആയിരക്കണക്കിന് പേരാണ് രക്തസാക്ഷികളായത്. സ്വാതന്ത്ര്യ സമര സേനാനികള്‍ ബ്രിട്ടീഷ് സൈന്യത്തിന് എതിരെ പൊരുതിനിന്നപ്പോള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുകയായിരുന്നു ആ സാമ്രാജ്യത്വ അധിനിവേശം.
വിമത സേനയെ നയിച്ചത് മുഗൾ ചക്രവർത്തിയുടെ കുടുംബാംഗം
ഹരിയാനയിലെ ഹിസാറാണ് ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് ഹ്രസ്വകാലത്തേക്കാണെങ്കിലും രാജ്യത്ത് ആദ്യം സ്വാതന്ത്ര്യം രുചിച്ചയിടം. 1857 മേയ് 29 നാണ് വിമത സേന, ഹിസാർ പിടിച്ചെടുത്ത് സ്വതന്ത്ര സ്ഥലമായി പ്രഖ്യാപിച്ചത്. ഹിസാറിൽ എല്ലാ ബ്രിട്ടീഷ് പട്ടാളക്കാരെയും വിപ്ലവകാരികൾ വധിക്കുകയോ തടവിലാക്കുകയോ ചെയ്തുവെങ്കിലും അതില്‍ ഒരാൾ രക്ഷപ്പെടുകയും സംഭവത്തെ ക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയുണ്ടായി.
ബ്രിട്ടീഷ് സൈന്യം ഉടൻ തന്നെ പുനഃസംഘടിക്കുകയും വിമത സേനയെ ആക്രമിക്കാൻ പദ്ധതിയിടുകയും ചെയ്തു. അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിന്‍റെ കുടുംബത്തിൽപ്പെട്ട അസം ഖാനാണ് വിമത സേനയെ നയിച്ചത്. വിപ്ലവകാരികളുടെ കൈവശം പരമ്പരാഗത ആയുധങ്ങളുണ്ടായിരുന്നെങ്കിലും ബ്രിട്ടീഷ് സൈന്യം തോക്കുകളും പീരങ്കികളും കൊണ്ട് സായുധരായിരുന്നു. ബ്രിട്ടീഷ് സൈന്യം കോട്ടയ്ക്കകത്തായിരുന്നു എന്നതുകൊണ്ടുതന്നെ പോരാട്ടം നടത്താന്‍ അവര്‍ക്ക് എളുപ്പമായിരുന്നു.
റോഡ് റോളര്‍ ദേഹത്ത് കയറ്റിയരച്ച് കൊല
സ്വാതന്ത്യ്ര സമര പോരാളികള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാതെ തന്നെ കോട്ടയ്‌ക്ക് പുറമെ മറഞ്ഞുനിന്ന് പ്രതിരോധിക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിന് കഴിഞ്ഞു. ആധുനിക തോക്കുകൾക്ക് മുന്നിൽ, വിമത സേനയുടെ പരമ്പരാഗത ആയുധങ്ങൾക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കണക്കുകള്‍ പ്രകാരം 438 പോരാളികള്‍ വീരമൃത്യു വരിച്ചു. അതിൽ 235 രക്തസാക്ഷികളുടെ മൃതദേഹങ്ങൾ ഹിസാറിന് ചുറ്റും ചിതറിക്കിടക്കുകയായിരുന്നു.
ബാക്കിയുള്ള മൃതദേഹങ്ങൾ കണ്ടെത്താനായില്ലെന്നാണ് ചരിത്രം പറയുന്നത്. ഇതിനുപുറമെ, തങ്ങളുടെ കൈവശമുള്ള ഇന്ത്യൻ തടവുകാരെ കൊലചെയ്യാന്‍ ബ്രിട്ടീഷ് സേന ഉത്തരവിറക്കുകയുണ്ടായി. ഹിസാറിൽ ലാൽ സഡക് എന്നൊരു റോഡുണ്ട്, ഇവിടെയാണ് ബ്രിട്ടീഷ് സൈന്യം ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായിരുന്ന 123 വിപ്ലവകാരികളെ റോഡ് റോളറുകള്‍ കയറ്റി കൊലപ്പെടുത്തിയത്. 1857 മേയ് 30 മുതൽ 1857 ഓഗസ്റ്റ് 19 വരെ ഹിസാർ സ്വതന്ത്രമായി തുടർന്നിരുന്നു.
നമ്മുടെ സ്വാതന്ത്ര്യത്തിന് ആ രക്തസാക്ഷികള്‍ നൽകിയ സംഭാവന എക്കാലവും രാജ്യം സ്‌മരിയ്‌ക്കും. ഒന്നാം സ്വാതന്ത്ര്യ സമരം രാജ്യത്തിന്‍റെ ഒരു പൊതു ലക്ഷ്യത്തിനായി ജനകോടികളെ ഒന്നിപ്പിച്ചു. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുള്ള ഉള്‍ക്കരുത്തിന് വിത്തുപാകുന്നതിന് ആ പോരാട്ടത്തിന് കഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം.
ALSO READ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി