ഷിംല: മണ്ണിടിച്ചിലടക്കമുള്ള പ്രകൃതി ദുരന്തങ്ങളെതുടർന്ന് ജൂൺ 13 മുതൽ ഹിമാചൽ പ്രദേശിൽ 187 ഓളം പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്‌തതായി ദുരന്തനിവാരണ അതോറിറ്റി. ഞായറാഴ്‌ച വരെ സംസ്ഥാനത്ത് 401 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും ഉദ്യോഗസ്ഥർ അറിയിച്ചു. 2021 ജൂൺ 13 മുതൽ 381 മൃഗങ്ങളും ചത്തിട്ടുണ്ട്.
ബട്‌സേരി, ചിത്‌കുൽ മേഖല ഉൾപ്പെടെ സംസ്ഥാനത്തെ 28 റോഡുകൾ അടച്ചിട്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോഡുകളിലേക്ക് തുടർച്ചയായി മണ്ണും കല്ലുകളും പതിക്കുന്നതിനാൽ റോഡുകളിലെ പണികൾ തീർക്കാൻ കഴിയുന്നില്ലെന്ന് കിന്നൗർ ജില്ല ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
റോഡുകൾ അടച്ചതിനെ തുടർന്ന് 90ഓളം വിനോദസഞ്ചാരികള്‍ കിന്നൗർ ജില്ലയിലെ ചിത്കുൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്‌ച മാത്രം കിന്നൗർ ജില്ലയിൽ മണ്ണിടിഞ്ഞ് പാലം തകർന്ന് ഒമ്പത് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പ്രദേശത്തെ മണ്ണിടിച്ചിൽ പഠിക്കാനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 3 അംഗ പ്രത്യേക സംഘം ജൂലൈ 27, 28, 29 തീയതികളിൽ കിന്നൗറിലെ സാംഗ്ല മേഖല സന്ദർശിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്തെ മണ്ണിടിച്ചിലിനെക്കുറിച്ച് പഠിക്കാൻ പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കാനും ദുരന്ത നിവാരണ അതോറിറ്റി ആലോചിക്കുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.
Also Read: ഉത്തരാഖണ്ഡില്‍ ഉദ്ഘാടനം ചെയ്യാനിരുന്ന 86 കോടിയുടെ റോഡ് ഒലിച്ചുപോയി