കേരളം

kerala

കാട്ടാനയുടെ ജഡത്തിന് മുന്നില്‍ നിന്നുള്ള വനപാലകരുടെ ഗ്രൂപ്പ് ഫോട്ടോ വിവാദം; വിശദീകരണവുമായി വനം വകുപ്പ്

By ETV Bharat Kerala Team

Published : Feb 7, 2024, 4:05 PM IST

The Forest Department explained about the group photo in front of Tanneerkompan's body

വയനാട്: തണ്ണീര്‍കൊമ്പന്‍റെ ജഡത്തിന് മുന്നില്‍ നിന്നും ഗ്രൂപ്പ് ഫോട്ടോയെടുത്ത വനപാലകരുടെ നടപടി വിവാദമായതോടെ വിശദീകരണവുമായി വനം വകുപ്പ് രംഗത്ത്. പോസ്റ്റുമോര്‍ട്ടം നടപടി ക്രമങ്ങളുടെ ഭാഗമായി എടുത്തതാണ് പ്രസ്‌തുത ഫോട്ടോയെന്നും, തികച്ചും ഔദ്യോഗികമായിട്ടുള്ള ഫോട്ടോ പുറത്ത് വിട്ടത് കര്‍ണ്ണാടക വനംവകുപ്പാണെന്നും ഉത്തരമേഖല സിസിഎഫ് കെ.എസ്. ദീപ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന്‍റെ ഓരോ ഘട്ടത്തിലും ഫോട്ടോഗ്രാഫുകള്‍ പകര്‍ത്തേണ്ടതുണ്ട്. അതോടൊപ്പം നടപടിക്രമങ്ങളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ഗ്രൂപ് ഫോട്ടോയെടുത്ത് ഫയല്‍ ചെയ്യേണ്ടതുമുണ്ട്. കേരള വനംവകുപ്പും, കര്‍ണ്ണാടക വനംവകുപ്പും സംയുക്തമായാണ് ഫോട്ടോയെടുത്തത്. എന്നാല്‍ കേരളവനംവകുപ്പ് പകര്‍ത്തിയ ഫോട്ടോ കൃത്യമായി ഫയല്‍ ചെയ്‌തിട്ടുണ്ട്. ഇതിനിടയിലാണ് കര്‍ണ്ണാടക വനംവകുപ്പില്‍ നിന്നും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടത്. ഇക്കാര്യമാണ് പിന്നീട് വിവാദമായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരുന്നതായും സിസിഎഫ് കെ.എസ്. ദീപ വ്യക്തമാക്കി. അതേ സമയം വയനാട് പുല്‍പ്പള്ളിയിലെ സുരഭിക്കവലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. ജനവാസ മേഖലയിലാണ് കടുവ ശല്യം രൂക്ഷമായിരിക്കുന്നത്. സുരഭിക്കവല പാലമറ്റം സുനിലിന്‍റെ വീട്ടിലെ കറവയുള്ള ആടിനെ കടുവ കൊന്നു.  കഴിഞ്ഞയാഴ്ച്ച താന്നി തെരുവ് വെള്ളക്കെട്ട് താഴത്തേടത്ത് ശോശാമ്മയുടെ പടുകിടാവിനെയും കടുവ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൂട് സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ല.

ABOUT THE AUTHOR

...view details