കൊല്ലം: പത്തനാപുരം കടശേരി വനത്തിൽ 10 ദിവസത്തോളം വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു. കടശേരി ഫോറസ്റ്റ് സ്‌റ്റേഷനു കീഴിലെ പാടം ഇരുട്ടുതറയിലാണ് സംഭവം. ഏകദേശം 30 വയസ് തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. ജഡത്തിനു നാലു ദിവസത്തെ പഴക്കം കണക്കാക്കുന്നതായി ഡോക്‌ടർമാർ പറഞ്ഞു.
അരുവി ഒഴുകുന്ന മലയുടെ ചരിവിലായി, കിഴ്ക്കാം തൂക്കായി വീണു കിടക്കുന്ന നിലയിലായിരുന്നു ജഡം. പോസ്റ്റ്‌മോർട്ടത്തിലാണ് 10 ദിവസമായി വെള്ളം കുടിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. മറ്റുഅസുഖങ്ങളോ മറ്റോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അമിത ചൂടിലും വെള്ളം കുടിക്കാതെ കഴിഞ്ഞതും വഴി ആനയുടെ ആരോഗ്യം ക്ഷയിക്കുകയും, അരുവിയിലേക്കു പോകും വഴി വീണതോടെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ കിടന്നു ചരിയുകയായിരുന്നു. 10 ദിവസത്തോളം വെള്ളം തേടി നടന്നതും ആനയുടെ ആരോഗ്യം ക്ഷയിക്കാൻ കാരണമായി. കിലോമീറ്ററുകൾ ആന നടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം. നടപടികൾ പൂർത്തിയാക്കിയ ശേഷം ആനയുടെ ജഡം കുഴിച്ചു മൂടി. ദക്ഷിണ മേഖല സിസിഎഫ് കമലാഹാർ, ഡിഎഫ്ഒ ജയശങ്കർ, പഞ്ചായത്തംഗം ആര്യ, റേഞ്ച് ഓഫിസർ ബാബുരാജ പ്രസാദ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി ഗിരി, ഡോക്‌ടർമാരായ സിബി, ശോഭ രാധാകൃഷ്‌ണൻ, മണി മോഹൻ എന്നിവർ നേതൃത്വം നൽകി.