കോഴിക്കോട്: വിലങ്ങാട് മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി (Wild elephant Vilangad). നാല് മണിക്കൂറോളം ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ച് കാട്ടിലേക്ക് തിരികെ കയറി. പുലര്‍ച്ചെ മൂന്നരയോടെയാണ് കാട്ടാനക്കൂട്ടം മലയങ്ങാട് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്.
കൃഷിയിടങ്ങളില്‍ ഇറങ്ങിയ ആനക്കൂട്ടം തെങ്ങ് ഉള്‍പ്പടെ പിഴുതെറിഞ്ഞു. വ്യാപകമായി കൃഷി നശിപ്പിച്ചാണ് ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസവും ഇവിടെ ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. നിരവധി വീടുകളുള്ള പ്രദേശത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കുടിവെള്ള പൈപ്പുകളും ആനക്കൂട്ടം തകര്‍ത്തു.
തുടര്‍ച്ചയായി കാട്ടാന ഇറങ്ങുന്നത് നാട്ടുകാരില്‍ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. വനം വകുപ്പ് (Forest Department) ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ട് സ്ഥലത്ത് എത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കണ്ണവം വനമേഖലയോടടുത്ത സ്ഥലമാണിത്. വന്യജീവി ഭീഷണിയുള്ള മേഖലയിൽ വൈദ്യുത വേലി കെട്ടണമെന്ന ആവശ്യം വളരെ കാലമായി നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.