കണ്ണൂർ: അനന്തു കൃഷ്‌ണന്‍റെ പാതിവില തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ പൊലീസ് പറയുന്നത് കേരളത്തിൽ സമീപകാലത്ത് ഒന്നും ഇത്രയധികം സ്‌ത്രീകൾ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല എന്നാണ്. സ്‌ത്രീകളാണ് തട്ടിപ്പിൽ കുടുങ്ങിയവരിലേറേയും. ഏതാണ്ടെല്ലാ ജില്ലകളിലും തട്ടിപ്പ് നടന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 75-ൽ അധികം ബ്ലോക്കുകളിൽ സൊസൈറ്റി രൂപീകരിച്ച് അതിൽ ആളുകളെ അംഗങ്ങളാക്കിയാണ് പണം വാങ്ങിയിരുന്നത്.
എറണാകുളത്ത് മാത്രം അനന്തുവിനെതിരെ 5000 ലേറെപ്പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്. സ്വന്തം നാടായ തൊടുപുഴയിലും ഇദ്ദേഹം തട്ടിപ്പ് നടത്തിയിരുന്നു. വയനാട്ടില്‍ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഇരകളായവരടക്കം തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്. വയനാട്ടില്‍ മാത്രം 1200 പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് പൊലീസ് പറയുന്നത്. മാനന്തവാടി താലൂക്കില്‍ മാത്രമുണ്ട് 200 പരാതിക്കാര്‍. കണ്ണൂരില്‍ ഒറ്റക്കേസില്‍ മാത്രം 350 പേരാണ് പരാതിക്കാര്‍. പാലക്കാട്ട് 2 കേസുകളിലായി 519 പരാതിക്കാരാണ്. ആലപ്പുഴയിൽ മൂന്ന് കേസുകളിലായി 500 പേർ പരാതി നൽകി. കോട്ടയത്ത് ഒരു പരാതിയാണ് വന്നത്. ഇടുക്കിയിൽ വിവിധ സ്‌റ്റേഷനുകളിലായി 18 കേസുകളും 303 പരാതികളുമുണ്ട്.
മൂവാറ്റുപുഴയിലും കോതമംഗലത്തും വിവിധ സംഘടനകളെയാണ് തട്ടിപ്പിന് വിധേയമാക്കിയത്. 20 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് പരാതി. കോഴിക്കോട് 98 ആളുകളിൽ നിന്നായി 72,51300 രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ പണമടച്ച് കാത്തിരിക്കുന്നവരുണ്ടെങ്കിലും പരാതിയിലേക്ക് കടന്നിട്ടില്ല.
ആരാണ് അനന്തു?
അനന്തു കൃഷ്‌ണൻ ചെറിയൊരു മീനല്ല. അനന്തുവുമായി ബന്ധം സ്ഥാപിക്കാത്ത രാഷ്‌ട്രീയ - സാംസ്‌കാരിക - സാമൂഹിക മേഖലകളിലെ പ്രമുഖർ കുറവാണ്. പത്താം ക്ലാസിൽ പഠിക്കുന്നതിനിടെ കൂൺ കൃഷിയെക്കുറിച്ച് ക്ലാസെടുത്താണ് അനന്തു കൃഷ്‌ണൻ്റെ പൊതുരംഗത്തേക്കുള്ള പ്രവേശനം. കോട്ടയത്ത് നിന്നുള്ള മുൻ വനിതാ കമ്മിഷൻ അംഗത്തെ കൂൺകൃഷി പഠിപ്പിച്ചും സൗഹൃദത്തിലൂടെ അവരുടെ സ്‌റ്റാഫിലേക്ക് കയറിയും അനന്തു തൻ്റെ ജനകീയത കാട്ടി. ഇതിനിടയിൽ പ്രഭാഷണ രംഗത്തേക്കും ചുവട് മാറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപി പ്രവർത്തകരുമായി ഏറ്റവും അടുപ്പം സൂക്ഷിച്ച ഒരാൾ ആയിരുന്നു അനന്തുവെന്ന് പുറത്തു വരുന്ന ഫോട്ടോകളിലൂടെ വ്യക്തമാണ്. ഇംഗ്ലിഷ് അനായാസമായി കൈകാര്യം ചെയ്‌തിരുന്ന അനന്തു പുറത്തുള്ള രാഷ്‌ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടാക്കി. അതിനിടയിലും ചെറുതും വലുതുമായ ഒട്ടേറെ സാമ്പത്തിക തിരിമറികൾ നടത്തി കേസുകളിൽപ്പെട്ടു. ഫുട്ബോൾ താരത്തിന് വണ്ടിച്ചെക്ക് നൽകി പണം പിന്നീട് കൊടുത്ത് തീർത്തതും, തൊടുപുഴ സ്വദേശിയായ ഒരു വക്കീലിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങിയശേഷം മടക്കി നൽകാത്തതിന് അറസ്‌റ്റിലായതും, പിന്നീട് കേസ് ഒത്തുതീർപ്പാക്കിയതും മറ്റൊരു കഥ.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഗീതാ കുമാരിയിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയ കേസിൽ പ്രതിയാണ് അനന്തു. കോട്ടമലയിലെ തേയില തോട്ടം വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ഗീതാകുമാരി ഇയാൾക്കെതിരെ ചെക്ക് കേസ് നൽകിയപ്പോൾ അനന്തുവിനായി കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റായിരുന്നു. അതേ ലാലി വിൻസെൻ്റാണ് കേരളം ഞെട്ടിയ കേസിൽ ഇന്ന് ഏഴാം പ്രതിയായിട്ടുള്ളത്.
തുടക്കം 2022
സിഎസ്ആർ ഫണ്ടിൻ്റെ മറവിൽ 2022 മുതലാണ് അനന്തു തട്ടിപ്പ് തുടങ്ങിയത്. 1.25 ലക്ഷം രൂപ വിലവരുന്ന സകൂട്ടർ സ്‌ത്രീകൾക്ക് 60,000 രൂപയ്ക്ക് നൽകുമെന്നായിരുന്നു വാഗ്‌ദാനം. 60,000 രൂപ വിലവരുന്ന ലാപ്ടോപ് 30,000 രൂപയ്ക്കും നൽകിയിരുന്നു. സ്‌കൂട്ടറിന് ഒരാൾ പേര് റജിസ്‌റ്റർ ചെയ്‌ത് പണം അടച്ചാൽ 5,000 രൂപയാണ് ഇടനിലക്കാർക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ പണം നേടിയ ഒട്ടേറെ ഇടനിലക്കാരുണ്ട്. ഇതേ രീതിയിൽ തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, രാസവളം എന്നിവയും പിന്നീട് നൽകി.
സ്വന്തമായി ഒന്നിൽ കൂടുതൽ കൺസൾട്ടൻസി ഉണ്ടാക്കിയാണ് ഇടപാടുകൾ നടത്തിയത്. തട്ടിപ്പിനായി സോഷ്യൽ ബീ വെൻച്വേഴ്‌സ് തൊടുപുഴ, സോഷ്യൽ ബീ വെൻച്വേഴ്‌സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷനൽ സർവീസ് ഇന്നവേഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നവേഷൻ കളമശേരി എന്നീ കമ്പനികളുടെ പേരിൽ അക്കൗണ്ടുകളുമുണ്ടാക്കി. എല്ലാം കൈകാര്യം ചെയ്‌തത് അനന്തു തന്നെ.
ആരെയും അമ്പരപ്പിക്കുന്ന സ്വത്ത്
കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജവുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അനന്തു പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന തുടങ്ങി. സാമൂഹിക സേവന, കാർഷിക മേഖലകളിൽ കാര്യമായി ഫണ്ട് ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ച് അനന്തുവിന് വ്യക്തമായ ധാരണയും ഉണ്ടായിരുന്നുവെന്നാണ് സൂചന. സ്വന്തം നാടായ തൊടുപുഴ കുടയത്തൂർ കോളപ്രയിൽ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ അനന്തു വാങ്ങിക്കൂട്ടിയത്. അനന്തുവിൻ്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലിലും ശങ്കരപ്പിള്ളിയിലും പാലായിലും ഭൂമി വാങ്ങാൻ കരാർ എഴുതിയിരുന്നു. ഒട്ടേറെ വാഹനങ്ങളും വാങ്ങി. ഫുട്ബോൾ ടർഫ് നിർമിക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു.
ചിത്രത്തിൽ ഇല്ലാത്ത സിഎസ്ആർ
ഒരു കമ്പനിയിൽനിന്നും അനന്തുവിന് സിഎസ്ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ആദ്യം പണം അടയ്ക്കുന്ന അഞ്ചോ പത്തോ പേർക്ക് പിന്നീട് പണം അടയ്‌ക്കുന്നവരുടെ പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങി നൽകുന്നതായിരുന്നു രീതി. വാഹനങ്ങൾ നൽകുന്നതിന് ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. ഈ ഏജൻസികൾക്കും പണം നൽകാനുണ്ട്.
നേരത്തെയും തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് അനന്തു അറസ്‌റ്റിലായിട്ടുണ്ട്. അടിമാലി പൊലീസ് സ്‌റ്റേഷനിൽ റജിസ്‌റ്റർ ചെയ്‌ത കേസിൽ റിമാൻഡിലായിരുന്നു. ഇതിനകം നാല് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടുകെട്ടി കഴിഞ്ഞു. കേരളത്തിൽ സമീപകാലത്ത് ഒന്നും ഇത്രയധികം സ്‌ത്രീകൾ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പോലും പറയുന്നത്. അനന്തുവിൻ്റെ ചതിക്കുഴിയിൽപ്പെട്ടവരിൽ ഭൂരിപക്ഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്.
രാഷ്ട്രീയ നേതാക്കളും പ്രതിക്കൂട്ടിൽ
കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റാണ് അനന്തുവിൻ്റെ കേസിൽ ആദ്യം കുരുങ്ങിയ രാഷ്‌ട്രീയ നേതാവ്. കണ്ണൂരിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസെൻ്റ്. സീഡ് സൊസൈറ്റിയുടെ നിയമോപദേഷ്‌ടാവാണ് ലാലി. ബിജെപി നേതാക്കളായ എ എൻ രാധാകൃഷ്‌ണനും ജെ പ്രമീളാ ദേവിയും സംശയനിഴലിലാണ്. ഇവർക്കെതിരെ ആരോപണങ്ങളുണ്ടെങ്കിലും സീഡ് സൊസൈറ്റിയുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ പൊലീസ് പ്രതി ചേർത്തിട്ടില്ല.
കൊച്ചി അശോക ഫ്ലാറ്റിൽ മൂന്ന് അപ്പാർട്ട്‌മെൻ്റുകൾ
കൊച്ചി ഹൈക്കോടതി ജങ്ഷനിലെ അശോക ഫ്ളാറ്റിൽ മൂന്ന് അപ്പാർട്ട്‌മെൻ്റുകളാണ് അനന്തുകൃഷ്‌ണൻ വാടകയ്ക്ക് എടുത്തിരുന്നത്. ഇവിടെ പത്തോളം പേരുള്ള ടീമായാണ് സീഡ് സൊസൈറ്റി പ്രവർത്തിച്ചിരുന്നത്. അനന്തുവിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഫ്ലാറ്റിൽ നിന്ന് സംഘാംഗങ്ങൾ രേഖകൾ കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് മുകളിൽ ഓരോ സ്ഥലങ്ങളുടേയും പേരുകൾ എഴുതിവെച്ചിരുന്നു. കഴിഞ്ഞ ഞായാറാഴ്‌ച പല തവണകളായാണ് രേഖകൾ മാറ്റിയത്. ബ്ലോക്കടിസ്ഥാനത്തിൽ സൊസൈറ്റികൾ രൂപീകരിച്ചാണ് അനന്തുവും സംഘവും തട്ടിപ്പ് നടത്തിയത്.
സംസ്ഥാനത്ത് എഴുപതിലധികം ബ്ലോക്കുകളിൽ സൊസൈറ്റി രൂപീകരിച്ച് അതിൽ ആളുകളെ അംഗങ്ങളാക്കിയാണ് പണം വാങ്ങിയിരുന്നത്. സ്‌ത്രീകളാണ് തട്ടിപ്പിൽ കുടുങ്ങിയവരിലേറേയും. സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി അനന്തു കൃഷ്‌ണനെ അന്വേഷണസംഘം ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. അനന്തുവിൻ്റെ മൂവാറ്റുപുഴയിലെ ഓഫിസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്‌തെന്ന് കണ്ടെത്താൻ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അനന്തുവിനെതിരെ സ്വന്തം നാടായ തൊടുപുഴ കോളപ്രയിൽ ഉൾപ്പെടെ കൂടുതൽ പരാതികൾ ഉയരുന്നുണ്ട്. ഇടുക്കിയിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 12 കേസുകൾ റജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പരാതികളുടെ വിശദാംശങ്ങളടക്കം ജില്ലാ പൊലീസ് മേധാവി എറണാകുളം റേഞ്ച് ഡിഐജിക്ക് റിപ്പോർട്ട് നൽകി. തൊടുപുഴ മേഖലയിൽ പണം നഷ്‌ടമായവർ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് നീക്കം. എറണാകുളത്ത് മാത്രം അനന്തുവിനെതിരെ 5000 പേരിലേറെയാണ് പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. 20 കോടിയിലധികം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് മൂവാറ്റുപുഴയിലും കോതമംഗലത്തുമായി നാല് സംഘടനകൾ പരാതി നൽകി. വയനാട്ടിൽ 1200 ഓളം പേർ കബളിപ്പിക്കപ്പെട്ടതായാണ് വിവരം. ഇതിൽ മുണ്ടക്കൈ - ചൂരമൽമല ദുരന്തബാധിതരും ഉൾപ്പെടും. മാനന്തവാടി താലൂക്കിൽ 200 പേർ പരാതിനൽകി.
കണ്ണൂരിൽ ഒരു കേസിൽ 350 പേരാണ് പരാതി നൽകിയിരിക്കുന്നത്. മൂന്നുകോടിയാണ് ഇവർക്ക് നഷ്‌ടം. പാലക്കാട് രണ്ട് കേസുകളിലായി 519 പരാതിക്കാരാണ് നിലവിലുള്ളത്. ആലപ്പുഴയിൽ മൂന്ന് കേസുകളിലായി 500 പേർ പരാതി നൽകി. കോട്ടയത്ത് ഒരു പരാതിയാണ് വന്നത്. ഇടുക്കിയിൽ വിവിധ സ്‌റ്റേഷനുകളിലായി 18 കേസുകളും 303 പരാതികളുമുണ്ട്. കോഴിക്കോട് 98 ആളുകളിൽ നിന്നായി 72,51300 രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ പണമടച്ച് കാത്തിരിക്കുന്നവരുണ്ടെങ്കിലും പരാതിയിലേക്ക് കടന്നിട്ടില്ല.
Also Read:'ഇടുക്കിയില്‍ ഓട്ടോ ഡ്രൈവറുടെ പല്ല് സിഐ അടിച്ചു പൊട്ടിച്ചു', ദൃശ്യങ്ങള്‍ പുറത്ത്, നീതി കിട്ടിയില്ലെന്ന് കുടുംബം