തിരുവനന്തപുരം:ഓഗസ്‌റ്റ് 31 ന് ഡോ.വി വേണു വിരമിക്കുന്ന ഒഴിവിലേക്ക് ചീഫ് സെക്രട്ടറിയായി അദ്ദേഹത്തിന്‍റെ ഭാര്യയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ പ്ലാനിങ് ആന്‍റ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരൻ. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തെ വനിതകളുടെ ഉപജീവന ശാക്തീകരണത്തിനുള്ള പ്രധാന സംഘടനയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥയാണ് ശാരദ മുരളീധരന്‍. കുടുംബശ്രീ മിഷന്‍ ഡയറക്‌ടര്‍ എന്ന നിലയില്‍ ഏകദേശം 44 ലക്ഷം വനിതകളെ മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് ഇക്കാലയളവിലാണ്.
വനിതകളെ കൃഷി ഉള്‍പ്പെടെയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലേക്ക് കൊണ്ട് വരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതും ശാരദ മിഷന്‍ ഡയറക്‌ടറായിരിക്കേയാണ്. വനിതാ സുരക്ഷാ പദ്ധതിയായ നിര്‍ഭയ പദ്ധതിക്ക് പിന്നിലും കൊവിഡ് കാലഘട്ടത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിലും കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന ആശയത്തിനു പിന്നിലും ശാരദ മുരളീധരനാണ്.
1990 -ല്‍ പാലക്കാട് അസിസ്‌റ്റന്‍റ് കലക്‌ടറായി ശാരദ മുരളീധരൻ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. തിരുവനന്തപുരം ജില്ലാ കലക്‌ടര്‍, കുടുംബശ്രീ മിഷന്‍ ഡയറക്‌ടര്‍, തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി, നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡയറക്‌ടര്‍ ജനറല്‍ തുടങ്ങിയ സുപ്രധാന പദവികളും അവർ വഹിച്ചിട്ടുണ്ട്.