കേരളം

kerala

ETV Bharat / state

ഹിഡൻ ചാർജുകളോ വാർഷിക ചാർജുകളോ ഇല്ലെന്ന് വാഗ്‌ദാനം, പിന്നാലെ ക്രെഡിറ്റ് കാര്‍ഡിന് അധിക തുക; ആർബിഎൽ ബാങ്കിന് 1.2 ലക്ഷം രൂപ പിഴ

നടപടി കൂവപ്പടി സ്വദേശിയുടെ പരാതിയില്‍. വാഗ്‌ദാന ലംഘനം നടത്തിയത് ബാങ്കിന്‍റെ അധാര്‍മിക വ്യാപാര രീതിയെന്ന് വിമര്‍ശനം.

By ETV Bharat Kerala Team

Published : 4 hours ago

RBL BANK CONSUMER CASE  CONSUMER PROTECTION TRIBUNAL  ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്  LATEST NEWS MALAYALAM
Representative Image (ETV Bharat)

എറണാകുളം : ക്രെഡിറ്റ് കാർഡിന് അധിക തുക ഈടാക്കിയ ആർബിഎൽ ബാങ്കിന് 1.2 ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം കൂവപ്പടി സ്വദേശി അരുൺ എം ആർ, മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ആര്‍ബിഎല്‍ ബാങ്കിന് എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഹിഡൻ ചാർജുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ല എന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ് നൽകി, വാഗ്‌ദാന ലംഘനം നടത്തിയ ബാങ്കിന്‍റെ നടപടി അധാർമിക വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിലയിരുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹിഡൻ ചാർജുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ല എന്ന ഉറപ്പിലാണ് പരാതിക്കാരൻ ക്രെഡിറ്റ് കാർഡ് എടുത്തത്. കാർഡ് ലഭിച്ചതിന് ശേഷം അമ്പതിനായിരം രൂപ കാർഡ് വഴി പെട്രോൾ പമ്പിൽ ഉപയോഗിച്ചു. 40 ദിവസം കഴിഞ്ഞിട്ടും പേമെന്‍റ് അടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശവും പരാതിക്കാരന് ബാങ്കിൽ നിന്നു ലഭിച്ചില്ല. ഫോൺ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടിയില്ല. തുടർന്ന് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ പരാതിക്കാരൻ തീരുമാനിച്ചു.

ഇതിനായി 50,590 രൂപ നൽകാനാണ് ബാങ്ക് നിർദേശിച്ചത്. ആ തുക ഫോൺ പേ മുഖേനെ പരാതിക്കാൻ നൽകുകയും ചെയ്‌തു. എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് വീണ്ടും 4,718 രൂപ കൂടി നൽകണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. പിന്നീട് അത് 13,153 രൂപയായി വർധിപ്പിച്ചു. അതിന് ശേഷം, അഭിഭാഷകൻ മുഖേനെ ബാങ്ക് അയച്ച നോട്ടിസിൽ 14,859 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ, നോട്ടിസിൽ പരാമർശിക്കുന്ന നമ്പറില്‍ ക്രെഡിറ്റ് കാർഡ് തനിക്കു നൽകിയിട്ടില്ല എന്നാണ് പരാതിക്കാരൻ കോടതി മുമ്പാകെ ബോധിപ്പിച്ചത്. സിബിൽ സ്കോർ 760ൽ നിന്നും 390 ആയി കുറഞ്ഞു. ഇതുമൂലം ബാങ്കുകൾ തനിക്ക് വായ്‌പ നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

ഇടപാടുകളിൽ സുതാര്യതയും വിശ്വസ്‌തതയും വാഗ്‌ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ചിലത് പിന്നീട് ഉപഭോക്താക്കളെ കബളിപ്പിക്കുകയും അവരുടെ മനസമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും ആയതിനാൽ നഷ്‌ടപരിഹാരം നൽകാൻ അത്തരം ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്നും ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

സിബിൽ സ്കോറിൽ വീഴ്‌ച വരുത്തിയവരുടെ പട്ടികയിൽ നിന്നും പരാതിക്കാരന്‍റെ പേര് ഉടനടി നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൂടാതെ, ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണമെന്നും എതിർകക്ഷിയായ ബാങ്കിന് ഉപഭോകൃത കോടതി ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

Also Read: ക്യാഷ്ബാക്കുകളുടെ പെരുമഴ; കൈനിറയെ ഓഫറുകളുമായി യുപിഐ ക്രെഡിറ്റ് കാർഡുകൾ

ABOUT THE AUTHOR

...view details