കാസർകോട്:നാലു വയസുകാരനും 80 വയസുകാരനുമടക്കം 600 പേർ ഒന്നിച്ചപ്പോൾ അതൊരു ചരിത്രമായി. പൂരക്കളിയുടെ പുതു ചരിത്രം. ഒന്നാം നിറം, അഞ്ചാം നിറം, പതിനെട്ടാം നിറം, ഗണപതി പൂരമാല എന്നിവ അവതരിപ്പിച്ച് ഒരേ ശബ്‌ദത്തോടെ ഒരുമയുള്ള ചുവടുകളോടെ അവർ ആടിത്തിമർത്തപ്പോൾ കളി കാണാനെത്തിയ ജനക്കൂട്ടം അത്ഭുതപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലാണ് 600ൽ അധികം പൂരക്കളി കലാകാരന്മാർ അണി നിരന്ന മെഗാ പൂരക്കളി അരങ്ങേറിയത്. ക്ഷേത്രം പുനപ്രതിഷ്‌ഠാ ബ്രഹ്മകലശ ഉത്സവത്തിൻ്റെ ഭാഗമായിരുന്നു പൂരക്കളി. നാല് വയസുകാരൻ നീലേശ്വരം കൊയാമ്പുറത്തെ അധർവ് മനോജ് ആയിരുന്നു പ്രായം കുറഞ്ഞ പൂരക്കളി കലാകാരൻ.
നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച മെഗാ പൂരക്കളി. (ETV Bharat) ആയോധന മുറയുടെ ചുവടുകളും പുരാവൃത്തങ്ങളുടെ വായ്ത്താരിയും സംഗമിക്കുന്ന വടക്കേ മലബാറിൻ്റെ സ്വന്തം പൂരക്കളിയാണ് 600പേരെ അണിനിരത്തി അവതരിപ്പിച്ചത്. ആറ് മാസമായി ഇവർ പരിശീലനത്തിൽ ആയിരുന്നു. കഴകത്തിൻ്റെ പരിധിയിലുള്ള പത്ത് കേന്ദ്രങ്ങളിൽ മുപ്പതോളം പേരുടെ നേതൃത്വത്തിലായിരുന്നു പൂരക്കളിയുടെ പരിശീലനം.
അച്ചാംതുരുത്തിയിലെ പി കെ നാരായണൻ, കിഴക്കേമുറിയിലെ കെ പ്രദീപൻ എന്നിവരായിരുന്നു മുഖ്യ പരിശീലകർ. മാസങ്ങൾക്ക് മുന്നേ 500 പേർ പങ്കെടുത്ത മെഗാ പൂരക്കളി പയ്യന്നൂർ കുറിഞ്ഞിയിൽ നടന്നിരുന്നു. തുരുത്തി നിലമംഗലത്ത് നടന്നത് റെക്കോർഡ് പൂരക്കളിയാണെന്ന് സംഘാടകർ അവകാശപ്പെടുന്നു.
ഇനി 1,001 പേരെ അണിനിരത്തി പൂരക്കളി അവതരിപ്പിച്ച് പൂരക്കളിയിൽ ചരിത്രം സൃഷ്‌ടിക്കാനുള്ള തയാറെടുപ്പിലാണ് നിലമംഗലത്ത് ഭഗവതി ക്ഷേത്രം പൂരക്കളി സംഘം.
Also Read:മഹാ കുംഭമേളയിൽ മംഗലംകളിയും; ചരിത്രത്തിന്‍റെ ഭാഗമാകാൻ കാസർകോടിന്‍റെ തനത് കലാരൂപം