കേരളം

kerala

By ETV Bharat Kerala Team

Published : Mar 1, 2024, 8:47 PM IST

ETV Bharat / state

പൂഞ്ഞാർ സെന്‍റ് മേരീസ് ഫൊറോന പള്ളി; വിഷയങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് മന്ത്രി

പൂഞ്ഞാര്‍ സെന്‍റ് മേരീസ് ഫെറോന പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് മന്ത്രി വി എന്‍ വാസവന്‍. ഇരുപക്ഷവുമായി മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണ ഉണ്ടായത്. പ്രശ്‌നവുമായി ബന്ധപ്പെട്ട് ജയിലിലായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജാമ്യം കിട്ടി. ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള സംവിധാനങ്ങള്‍ ഒരുക്കും.

Poonjar St Marys Ferona Church  V N Vasavan  Issues resolved  പൂഞ്ഞാര്‍ പള്ളി  അസിസ്റ്റന്‍റ് വികാരിക്ക് പരുക്ക്
poonjar-st-mary-s-forane-church-issue

പൂഞ്ഞാർ സെന്‍റ് മേരീസ് ഫൊറോന പള്ളി; വിഷയങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് മന്ത്രി

കോട്ടയം :പൂഞ്ഞാര്‍ പള്ളിയിലെ വിഷയങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് മന്ത്രി വി എന്‍ വാസവന്‍ (Poonjar St.Mary's Forane Church). നാടിന്‍റെ മതസൗഹാർദവും സമാധാന അന്തരീക്ഷവും കാത്തുസൂക്ഷിക്കാനും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനും ഒറ്റക്കെട്ടായി നീങ്ങാൻ സമാധാന യോഗം തീരുമാനിച്ചതായി സഹകരണ-തുറമുഖ വകുപ്പു മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പൂഞ്ഞാർ സെന്‍റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിർദേശപ്രകാരം ജില്ല കലക്‌ടർ കലക്ട്രേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മത-സാമുദായിക പ്രതിനിധികളുടെയും സമാധാന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളി അസിസ്റ്റന്‍റ് വികാരിക്ക് പരിക്കേൽക്കാനിടയായ അനിഷ്‌ട സംഭവത്തെ യോഗം അപലപിച്ചു. നാട്ടിൽ സമാധാന അന്തരീക്ഷം പുലരാൻ എല്ലാവരും പൂർണ പിന്തുണ അറിയിച്ചു. ഇതിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തും (V N Vasavan).

18 വയസിനു താഴെയുള്ളവരടക്കം വിദ്യാർഥികളാണ് കേസിൽ പ്രതിയായിട്ടുള്ളത്. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നതിന്‍റെ ഭാഗമായി തുടർനടപടികൾ സ്വീകരിക്കും (Issues resolved). വിദ്യാർഥികൾക്കെതിരേ ചുമത്തിയ വകുപ്പുകൾ സംബന്ധിച്ച വസ്‌തുതകൾ ജില്ല പൊലീസ് മേധാവി പരിശോധിക്കും. വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ കൗൺസലിങ് നൽകും. ഞങ്ങളും നിങ്ങളും എന്നതു മാറി നമ്മൾ എന്ന നിലയിൽ പ്രവർത്തിക്കാനാണ് യോഗതീരുമാനം.

എല്ലാവരും പരസ്‌പരം ആശ്ലേഷിച്ചാണ് യോഗം അവസാനിപ്പിച്ചത്. സമാധാനയോഗം പരിപൂർണ വിജയമായിരുന്നു. നാടിന്‍റെ മതസൗഹാർദവും സമാധാന അന്തരീക്ഷവും തകർക്കുന്നനിലയിൽ വിദ്വേഷപരാമർശങ്ങൾ ഉണ്ടായാൽ കർശനനടപടി സ്വീകരിക്കും. പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നുണ്ട്. നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ദുരുദ്ദേശ്യത്തോടെ ആരെങ്കിലും വന്നാൽ ഒറ്റപ്പെടുത്തുമെന്നും സമാധാന അന്തരീക്ഷം പുലരാൻ എല്ലാ പിന്തുണയും മത-സാമുദായിക പ്രതിനിധികൾ യോഗത്തിൽ അറിയിച്ചതായും മന്ത്രി പറഞ്ഞു.

ആന്‍റോ ആന്‍റണി എം.പി., അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്‌ദുല്‍ ഖാദർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് മാത്യു, ജില്ല കലക്‌ടർ വി. വിഗ്നേശ്വരി, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, പാലാ ആർ.ഡി.ഒ. കെ.പി. ദീപ, പാലാ രൂപത വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, സെന്‍റ് മേരീസ് പള്ളി അഡ്‌മിനിസ്ട്രേറ്റർ ഫാ. തോമസ് പനയ്ക്കക്കുഴി, ശാഹുൽ ഹമീദ്, മുഹമ്മദ് ഇസ്‌മയിൽ, പൊലീസ് ഉദ്യോഗസ്ഥർ, അറസ്റ്റിലായ വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ചെന്ന കേസില്‍ പ്രതി ചേർക്കെപ്പെട്ട പ്രായപൂർത്തിയായ 17 പേർക്കും ജാമ്യം ലഭിച്ചു. കോട്ടയം ജില്ല സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട 27 വിദ്യാർഥികൾക്കും ജാമ്യം ലഭിച്ചു. പ്രായപൂർത്തിയാകാത്ത 10 പേർക്ക് ഇന്നലെ ജുവനൈൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Also Read: പള്ളിമുറ്റത്ത് കാറും ബൈക്കുമായെത്തി അഭ്യാസപ്രകടനം, തടഞ്ഞ വൈദികനെ ഇടിച്ചിട്ടു

ABOUT THE AUTHOR

...view details