പൊലീസുകാരന് ഇൻസ്‌പെക്‌ടറുടെ മർദ്ദനം കൽപ്പറ്റ: വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കീഴുദ്യോഗസ്ഥനെ മര്‍ദിച്ച് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ (SHO Misbehaved With His Subordinate). വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസാണ് കീഴുദ്യോഗസ്ഥനോട് മോശമായി പെരുമാറിയത്. ഇൻസ്പെക്‌ടർക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌പിക്ക് റിപ്പോര്‍ട്ട് കൈമാറി.
നടപടിയില്‍ പ്രതിഷേധവുമായി പൊലീസ് അസോസിയേഷനും രംഗത്തുവന്നു. വെള്ളിയാഴ്‌ച രാത്രി പെണ്‍കുട്ടിയോട് ഒരാള്‍ അപമര്യാദയായി പെരുമാറിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്‍സ്‌പെക്‌ടറും മൂന്ന് പൊലീസുദ്യോഗസ്ഥരും വൈത്തിരി കാനറാ ബാങ്ക് പരിസരത്ത് എത്തുന്നത്.
സംഭവസ്ഥലത്ത് നിന്ന് ഒരാളെ പിടികൂടിയെങ്കിലും ഇയാളല്ല ആക്രമിച്ചതെന്ന് വ്യക്തമായി. ഇതിന് പിന്നാലെ ഇന്‍സ്‌പെക്‌ടറുമായി വാക്കേറ്റമുണ്ടായി. ഇത് നടക്കുമ്പോള്‍ പുറത്തിറങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇതാണ് ഇന്‍സ്‌പെക്‌ടറെ പ്രകോപിപ്പിച്ചത്. അസഭ്യം വിളിച്ച ശേഷം ഒരു കീഴുദ്യോഗസ്ഥനെ തല്ലുകയായിരുന്നു (policeman beaten up by inspector in crowd). മര്‍ദനമേറ്റ പൊലീസുകാരന്‍ യൂണിഫോമില്‍ അല്ലായിരുന്നു.
വൈകാരികതയില്‍ സംഭവിച്ചതെന്നാണ് എസ്എച്ചഒ കൂടിയായ ബോബി വര്‍ഗീസിന്‍റെ വിശദീകരണം. പരാതിയില്ലെന്ന് മര്‍ദനമേറ്റ സിവില്‍പൊലീസ് ഓഫീസറും നിലപാടെടുത്തു. എന്നാല്‍ ദൃശ്യം പ്രചരിച്ചതോടെ പൊതുജനമധ്യത്തിലെ സംഭവം സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടാണ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌പിയ്ക്ക് കൈമാറിയത്.
പൊലീസിൽ ഉള്ളത് അടിമ ഉടമ ബന്ധമല്ല അസോസിയേഷന്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. വൈത്തിരി എസ്‌എച്ച്‌ഒയുടെ നടപടി ഉദ്യോഗസ്ഥരുടെ അന്തസിനെയും അഭിമാനത്തിനെയും കളങ്കപ്പെടുത്തും. ഉദ്യോഗസ്ഥരുടെ അഭിമാനം സംരക്ഷിക്കാൻ നീതിയുടെ പക്ഷം ചേർന്ന് മുന്നോട്ടു പോകുമെന്നും അസോസിയേഷന്‍ അറിയിച്ചു.
വിവാദ ഉത്തരവ് പിൻവലിച്ചു: പട്രോളിങ്ങിന്‍റെ ഭാഗമായി മദ്യപിച്ച് ബാറിൽ നിന്ന് ഇറങ്ങിവരുന്നവർക്കെതിരെ നടപടിയെടുക്കരുത് എന്ന വിചിത്ര ഉത്തരവിറക്കി മലപ്പുറം ജില്ല പൊലീസ് മേധാവി, ഉത്തരവ് വിവാദമായതോടെ നിര്‍ദ്ദേശം പിൻവലിച്ചു. വിശദാംശങ്ങളും ഉത്തരവിന്‍റെ പകർപ്പും വാർത്തയോടൊപ്പം തന്നെ പിൻവലിച്ചു. എസ്‌പി എസ്എച്ച്ഒമാർക്ക് നൽകിയ ഉത്തരവാണ് പിൻവലിച്ചത്.
പട്രോളിങ്ങ് നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാര പരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു ഉത്തരവിലെ നിർദ്ദേശം. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജനുവരി 19 നായിരുന്നു പൊലീസ് ഈ വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പിൻവലിക്കുകയായിരുന്നു. ഉത്തരവ് തയ്യാറാക്കിയവര്‍ക്ക് പിഴവുണ്ടായി എന്നാണ് സംഭവത്തിലെ വിശദീകരണം.