എറണാകുളം: മൂക്കന്നൂർ കൂട്ടക്കൊല കേസിൽ പ്രതിക്ക് വധശിക്ഷയും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ സെഷൻസ് കോടതി. അങ്കമാലി മൂക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ബാബുവിനെയാണ് തൂക്കി കൊല്ലാൻ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. സോമൻ വിധിച്ചത്. ഇതോടൊപ്പം ഇരട്ട ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 36 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളിലായി 4.1 ലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തുകയും, രണ്ട് കുട്ടികളെ വെട്ടി പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തെ അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കിയാണ് വധശിക്ഷ വിധിച്ചത്.
സ്വന്തം സഹോദരൻ ശിവൻ (61), ഭാര്യ വത്സല (58), ശിവന്‍റെ മകൾ സ്‌മിത (33) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലായി ഒരോ ജീവപര്യന്തമാണ് കോടതി വിധിച്ചത്. സ്മിതയുടെ മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കൂടി ഉൾപ്പെട്ടതോടെയാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന എറണാകുളം സെഷൻസ് കോടതി കേസ് പരിഗണിച്ചത്. ഒന്നര വർഷത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട സ്മിതയുടെ മക്കളായ രണ്ട് കുട്ടികൾക്കും വെട്ടേറ്റിരുന്നു. ഇവർ ഓടി മാറിയതിനാലായിരുന്നു രക്ഷപ്പെട്ടത്.
അപൂർവ്വങ്ങളിൽ അപൂർവ സംഭവമായി പരിഗണിച്ച് മൂന്ന് കൊലപാതകങ്ങൾക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. എന്നാൽ ഒരു കൊലപാതകത്തിലാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചത്. സ്വന്തം സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നു പേരുടെയും തലയ്ക്ക് പ്രതി നിരവധി തവണയാണ് മൂർച്ചയുള്ള വാക്കത്തി ഉപയോഗിച്ച് വെട്ടിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മുപ്പതിലധികം വെട്ടുകളാണ് വത്സലയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നും പ്രോസിക്യൂഷൻ ചുണ്ടിക്കാണിച്ചിരുന്നു.
മൂന്ന് പേരുടെയും പോസ്റ്റ് മോർട്ടം നടത്തിയ ഡോക്‌ടറുടെ മൊഴി ഈ കേസിൽ കോടതി പ്രധാന തെളിവായി സ്വീകരിച്ചിരുന്നു. അതേ സമയം പ്രതി സുരേഷ് മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും പരമാവധി ശിക്ഷ നൽകരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ജയിലിലെ നല്ല നടപ്പ് പരിഗണിക്കണമെന്നും പ്രതിഭാഗം അന്തിമ വാദത്തിനിടെ കോടതിയിൽ ആവശ്യം പ്പെട്ടെങ്കിലും കോടതി പ്രതിഭാഗത്തിന്‍റെ വാദങ്ങളെല്ലാം തള്ളുകയായിരുന്നു.