തിരുവനന്തപുരം: റബ്ബറിന് കിലോഗ്രാമിന് 250 രൂപയാക്കുമെന്ന എൽഡിഎഫ് വാഗ്‌ദാനം 8 വർഷമായി പാലിക്കപ്പെട്ടിട്ടില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ ആരോപിച്ചു. (Mons Joseph MLA on Rubber Price) റബ്ബർ വിലയിലെ തകർച്ചമൂലം സംസ്ഥാനത്തെ റബ്ബർ കർഷകർ അനുഭവിക്കുന്ന ഗുരുതര സാഹചര്യം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര നോട്ടീസിൻമേൽ അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബ്ബർ കേരളത്തിൻ്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. കേരളം ഇന്ന് നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്ന് റബ്ബർ വിലയിലെ തകർച്ചയാണ്. ലോക വ്യാപാരക്കരാറിൻ്റെ ഭാഗമായി റബ്ബർ ഇറക്കുമതി അനിയന്ത്രിതമായി തുടരുന്നതും വില തകർച്ചയുടെ മുഖ്യ കാരണമാണ്. റബ്ബറിൻ്റെ താങ്ങുവില 300 രൂപയാക്കണമെന്ന് 2006 ൽ സ്വാമിനാഥൻ കമ്മിഷൻ ശുപാർശ നൽകിയിരുന്നുവെന്ന് മോൻസ് ജോസഫ് പറഞ്ഞു.
2015 ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് റബ്ബറിന് 150 രൂപ താങ്ങുവില കൊടുക്കുക എന്ന തീരുമാനമെടുത്തപ്പോൾ കേന്ദ്രം തരട്ടെ എന്നു പറഞ്ഞ് മാറി നിൽക്കാൻ തയ്യാറായില്ല. (Rubber Price Crisis in Kerala) അതു പോലെ എൽഡിഎഫ് സർക്കാർ 2016 ലെ പ്രകടന പത്രികയിൽ വാഗ്‌ദാനം നടത്തിയ 250 രൂപ നൽകാൻ തയ്യാറാകണം. ഇത് സംസ്ഥാനം നൽകിയാൽ 300 നു വേണ്ടി നമുക്ക് കേന്ദ്രത്തോടാവശ്യപ്പെടാം. നമ്മൾ ഒന്നും ചെയ്യാതെ കേന്ദ്രം തരട്ടെ എന്ന നിലപാട് ശരിയല്ല.