പത്തനംതിട്ട:കുറ്റവാളികളെ സൃഷ്‌ടിക്കുന്ന സാമൂഹികാന്തരീക്ഷം കേരളത്തില്‍ വളരുന്നതായി മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. ലഹരി വ്യാപനത്തിനെതിരെ ഇതര സമുദായങ്ങളുമായി ചേർന്ന് യോജിച്ച പോരാട്ടത്തിന് സഭ തയ്യാറാണെന്നും കേരളം വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്‌ടറിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു. 130-ാമത് മാരാമണ്‍ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രായപൂർത്തിയാകാത്ത കുട്ടികള്‍ പോലും ക്രിമിനല്‍ കേസുകളിലും പോക്സോ കേസുകളിലും പ്രതികളാകുന്നു. ക്രൂരമായ കൊലപാതകങ്ങളുടെ വാർത്തകളാണ് ദിവസവും കേള്‍ക്കേണ്ടി വരുന്നത്. മലയാളികളുടെ മാനസികാരോഗ്യം തകർക്കുന്നതില്‍ മദ്യ - മയക്കുമരുന്ന് ഉപയോഗങ്ങളുടെ വർധനവ് വലിയ പങ്കുവഹിക്കുന്നു.
സ്‌കൂള്‍, കോളജ് ക്യാമ്പസുകളില്‍ ലഹരി ഉപഭോഗം വർധിച്ചിട്ടും നടപടിയെടുക്കേണ്ടവർ നിസംഗത കാട്ടുന്നു. പാലക്കാട്ട് ബ്രൂവറി തുടങ്ങാൻ സർക്കാർ നടത്തുന്ന നീക്കങ്ങള്‍, ഇപ്പോള്‍ തന്നെ മദ്യത്തില്‍ മുങ്ങിയ ഈ നാടിനെ സർവനാശത്തിലേക്ക് നയിക്കുമെന്ന് ആശങ്കപ്പെടുന്നുവെന്നും മെത്രാപ്പൊലിത്ത പറഞ്ഞു.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കുട്ടികളെയും യുവജനങ്ങളെയും ധാർമികതയില്‍ വളർത്തേണ്ടതിൻ്റെ ആവശ്യകത ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വൻഷനിൽ ഊന്നി പറഞ്ഞിരുന്നു. ലഹരിക്കെതിരായ പോരാട്ടം ആരംഭിക്കേണ്ടത് കുടുംബങ്ങളിലെ സ്നേഹാന്തരീക്ഷത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ശ്ലാഘനീയമാണ്. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിവിധ സമുദായ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ മാർത്തോമ്മാ സഭ സന്നദ്ധമാണെന്നും മെത്രാപ്പൊലിത്ത പറഞ്ഞു.
കേവലം പ്രദർശനവസ്‌തുവായി ഭരണഘടനയെ പലരും ഉയർത്തിക്കാട്ടുന്നു. ഭരണഘടനയെ കാപട്യത്തിനുള്ള നാട്യ വസ്‌തുവായി മാറ്റരുത്. കേരളം ഉത്പാദിപ്പിക്കുന്ന അനാവശ്യ വിവാദങ്ങള്‍ക്ക് അര ദിവസത്തെ ആയുസ് പോലുമില്ല. അടുത്ത ദിവസം പുതിയ വിവാദങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. ഇല്ലാക്കഥകള്‍ തോന്നുംപടി പ്രചരിപ്പിക്കാൻ നെഞ്ച് വിരിച്ച് നില്‍ക്കുന്ന സാമൂഹ്യ മാധ്യമ ഇടങ്ങള്‍ സത്യത്തിൻ്റെ കുരുതിക്കളമായി മാറുന്നു.