കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്തെ മൊയ്‌തീൻ ആരിഫ് കൊലപാതകം; രണ്ട് പേർ കൂടി അറസ്‌റ്റിൽ

മൊയ്‌തീൻ ആരിഫ് കൊലപാതകത്തിൽ മഞ്ചേശ്വരം സ്വദേശികളായ ഷൗക്കത്തലി, സിദ്ധിഖലി എന്നിവരെയാണ് പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്

By ETV Bharat Kerala Team

Published : Mar 8, 2024, 7:04 AM IST

Manjeswar Moideen Arif Murder  Two More People Arrested  മൊയ്‌തീൻ ആരിഫ് കൊലപാതകം  മഞ്ചേശ്വരം കൊലപാതകം
Manjeswar Moiteen Arif Murder

കാസർകോട് : മഞ്ചേശ്വരത്തെ മൊയ്‌തീൻ ആരിഫ് കൊലപാതകത്തിൽ രണ്ട് പേർ കൂടി അറസ്‌റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ ഷൗക്കത്തലി, സിദ്ധിഖലി എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. മൊയ്‌തീൻ ആരിഫിന്‍റെ ബന്ധു അബ്‌ദുല്‍ റഷീദിനെ ബുധനാഴ്‌ച പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. തിങ്കളാഴ്‌ചയായിരുന്നു മൊയ്‌തീൻ ആരിഫിന്‍റെ (22) മരണം (Two More People Arrested In Manjeswar Moideen Arif Murder).

കഞ്ചാവ് കേസില്‍ അറസ്‌റ്റ്‌ ചെയ്‌ത് ജാമ്യത്തില്‍ വിട്ടയച്ചതിനു ശേഷം ആശുപത്രിയില്‍വച്ചാണ് യുവാവ് മരിച്ചത്. പൊലീസ് അന്വേഷണത്തിൽ കൊലപാതകമെന്നു കണ്ടെത്തി. മര്‍ദനം മൂലമുള്ള പരിക്കും ആന്തരിക രക്ത സ്രാവവുമാണ് ആരിഫിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ശേഷം സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോളാണ് പ്രതികൾ അറസ്‌റ്റിലായത്.

ഞായറാഴ്‌ച രാത്രിയാണ് കഞ്ചാവ് കടത്തിയതിനു മൊയ്‌തീന്‍ ആരിഫ് അറസ്‌റ്റിലായത്. പ്രതിയെ ജാമ്യത്തില്‍ വിട്ടിരുന്നു. സ്‌റ്റേഷനില്‍ നിന്ന് ബന്ധുവായ അബ്‌ദുല്‍ റഷീദിനൊപ്പമാണ് ഇരുചക്ര വാഹനത്തില്‍ പ്രതിയെ പൊലീസ് വിട്ടയച്ചത്. ഇതിനു ശേഷം വീട്ടിലെത്തിയ മൊയ്‌തീന്‍ ആരിഫ് തിങ്കളാഴ്‌ച രാവിലെയോടെ ഛര്‍ദ്ദിക്കുകയും ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വച്ചാണ് പ്രതി മരണപ്പെട്ടത്. സ്‌റ്റേഷനില്‍ നിന്നുള്ള മടക്കത്തിനിടെയാണ് മൊയ്‌തീനെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. കൊല്ലണമെന്നുള്ള ഉദ്ദേശ്യത്തോടെയല്ല പ്രതികള്‍ മൊയ്‌തീനെ തല്ലിയതെന്നും കഞ്ചാവ് ഉപയോഗം നിര്‍ത്തുന്നതിനുള്ള ഉപദേശത്തിനിടെ മൊയ്‌തീന്‍ അസഭ്യം വിളിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നുമാണ് അറസ്‌റ്റിലായ അബ്‌ദുല്‍ റഷീദ് മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ നിരവധി പേര്‍ നിരീക്ഷണത്തിലാണെന്നും മഞ്ചേശ്വരം പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details