തിരുവനന്തപുരം:തനിക്കെതിരെ നടക്കുന്നവ്യാജ വാർത്ത പ്രചരണത്തിനെതിരെ സംവിധായകനും നടനുമായ മധുപാൽ. സൈബർ ആക്രമണത്തിനിരയായ ഗായിക ചിത്രക്കെതിരെ മധുപാൽ രംഗത്തെത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മധുപാൽ രംഗത്തെത്തിയത്. ചിത്ര പാടുന്ന സിനിമയിൽ താൻ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു, എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ രംഗത്തെത്തിയത്.
കുപ്രചാരകർക്കെതിരെ താൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മധുപാൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. ഗായിക എന്ന നിലയിൽ ചിത്രയോട് വലിയ ബഹുമാനമാണ്. ചിത്രയും കുടുംബവുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്‌റ്റിന്‍റെ പൂർണരൂപം:
പ്രിയപ്പെട്ടവരേ,
മലയാളത്തിലെ പ്രശസ്‌ത ഗായിക ശ്രീമതി കെ എസ് ചിത്രയെക്കുറിച്ച് ഞാൻ പറഞ്ഞത് എന്ന രീതിയിൽ ഒരു വ്യാജവാർത്ത ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചു കാണുന്നുണ്ട്. ഇനി ചിത്ര പാടുന്ന സിനിമയിൽ ഞാൻ അഭിനയിക്കില്ല എന്ന രീതിയിലുള്ള വ്യാജ പ്രചരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവരുന്നത്.
കഴിഞ്ഞ ദിവസം ഒരു ചാനലിൽ സായാഹ്‌ന ചർച്ചയിൽ ഒരു രാഷ്ട്രീയ വക്താവ് അവർ ചർച്ച ചെയ്‌തിരുന്ന വിഷയവുമായി യാതൊരുവിധ ബന്ധമില്ലാഞ്ഞിട്ടു കൂടി എന്‍റെ പേര് വലിച്ചിഴക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപെട്ടത് കാരണം പിന്നീട് തുടർച്ചയായി മറ്റു പരാമർശങ്ങളൊന്നും ഉണ്ടായില്ല. അതിന്‍റെ തുടർച്ചയെന്ന പോലെയാണ് ഈ സൈബർ ആക്രമണവും വ്യാജവാർത്തയും എനിക്കെതിരെ വരുന്നത്.
കൈരളി ന്യൂസ് ടിവിയിൽ വന്നു എന്ന രീതിയിലുള്ള ഒരു വ്യാജ സ്ക്രീന്‍ ഷോട്ട് ഉൾപ്പടുത്തിയാണ് ഈ കുപ്രചരണം നടക്കുന്നത്. ഈ വാർത്ത കൊടുത്ത പ്രൊഫൈലിനെതിരെ ഞാൻ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നൽകിയിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ ശ്രീമതി ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണ്.
ഒരു ഗായികയായ അവരോട് എനിക്ക് ബഹുമാനവുമുണ്ട്.
ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ച് തകർത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാർത്തകളിലൂടെ പുറത്തുവരുന്നത്.
എന്നെ അറിയാവുന്ന എന്‍റെ സുഹൃത്തുക്കളും മറ്റു അഭ്യുദയകാംഷികളും ഈ വാർത്തകൾ വിശ്വസിക്കരുതെന്ന് അഭ്യർഥിക്കുന്നു.
വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികൾ ആരംഭിക്കുവാൻ ഞാൻ എന്‍റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.