കോട്ടയം: ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ല കലക്‌ടർ വി വിഗ്‌നേശ്വരി വിലയിരുത്തി. നാട്ടകത്തെ കോട്ടയം ഗവൺമെന്‍റ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണലിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. വോട്ടെടുപ്പിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി ജില്ല കലക്‌ടർ പറഞ്ഞു.
ഏഴിടങ്ങളിലെയും സൗകര്യങ്ങൾ കലക്‌ടർ വിലയിരുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദുവും വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിനായി നിയോഗിച്ച നിരീക്ഷകരായ ഹെമിസ് നെഗി, ഐ. അമിത് കുമാർ എന്നിവരും ജില്ലയിലെത്തി. ഹെമിസ് നെഗി വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു.
ജൂൺ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 7.30 ന് സ്‌ട്രോങ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഇതേസമയം തന്നെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും.