വര്‍ധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസുകൾ കുറച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി. 50 ശതമാനം വരെ കുറവാണ് ഫീസില്‍ കൊണ്ടുവന്നിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുക.
Minister MB Rajesh (ETV Bharat)
എംബി രാജേഷ് മാധ്യമങ്ങളോട് (ETV Bharat)
തിരുവനന്തപുരം:പ്രതിപക്ഷത്തിന്‍റെ കനത്ത എതിര്‍പ്പ് അവഗണിച്ച് 2023-ല്‍ സംസ്ഥാന സര്‍ക്കാര്‍വര്‍ധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസുകൾ സർക്കാർ കുറച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. 81 മുതൽ 300 സ്‌ക്വയർ മീറ്റർ വരെ വിസ്‌തീർണമുള്ള വീടുകൾക്ക് 50 ശതമാനം വരെയും 300 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് 33 ശതമാനം വരെയും പെർമിറ്റ് ഫീസ് കുറയുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരും.
വസ്‌തു നികുതി ഏപ്രിൽ മുപ്പതിനകം അടച്ചാൽ അഞ്ച് ശതമാനം ഇളവ് ലഭിക്കും. കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സിപിഐ ആവശ്യമുന്നയിച്ചതും വർധിപ്പിച്ച നികുതി കുറയ്ക്കാൻ കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ കെട്ടിട നിർമാണ പെർമിറ്റ് ഫീസിനെതിരെ പ്രമേയം പാസാക്കി. എന്നാൽ ഈ പ്രമേയം പാസാക്കിയ തദ്ദേശ സ്ഥാപനങ്ങളെല്ലാം വർധിപ്പിച്ച നികുതി പിരിച്ചിട്ടുമുണ്ടെന്നും മന്ത്രി വിമർശിച്ചു.
കെട്ടിട നിർമാണ ഫീസ് വർധനവിന് ശേഷം നികുതി അടച്ചവർക്ക് പണം തിരികെ നൽകുന്ന കാര്യം പ്രായോഗികമാണോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി. 1200 കോടി രൂപ ഫിനാൻസ് കമ്മിഷൻ ഗ്രാന്‍ഡ് സംസ്ഥാനത്തിന് കുടിശികയുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിലും പണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഎം സ്വീകരിക്കുന്ന തെറ്റ് തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് വര്‍ധിച്ച ഫീസ് കുറച്ചതെന്നാണ് സൂചന. നിരക്കുകള്‍ വിശദമായി അറിയാം.