തിരുവനന്തപുരം : സംസ്ഥാനത്ത് 16 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഡവലപ്‌മെന്‍റ് പെർമിറ്റ് അനുവദിച്ചതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎൻ ബാലഗോപാല്‍. പത്ത് ഏക്കർ വരെയുള്ള ഭൂമിയില്‍ കുടിവെള്ളം, റോഡ്, വൈദ്യുതി എന്നി അടിസ്ഥാന സൗകര്യങ്ങൾക്കായി സർക്കാർ മൂന്ന് കോടി രൂപ വരെ സബ്‌സിഡി നല്‍കുമെന്നതാണ് സ്വകാര്യ വ്യവസായ പാർക്കുകളുടെ പ്രത്യേകത. അടുത്ത വർഷം 25 ഓളം പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നല്‍കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. ഭക്ഷ്യ സംസ്‌കരണ മേഖലയിലാണ് കേരളത്തില്‍ കൂടുതല്‍ സംരഭങ്ങൾ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
സ്റ്റാർട്ട്പ്പ് മിഷൻ: 90.52 കോടി രൂപയാണ് കേരള സ്റ്റാർട്ട്അപ്പ്മിഷന്‍റെ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചത്. സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളെ ത്വരിതപ്പെടുത്താൻ ഫണ്ട് ഓഫ് ഫണ്ട്സ് മുഖേന 46.10 കോടി രൂപ നിക്ഷേപിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങില്‍ കേരളം ഒന്നാമതാണെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷന് ഇതിനകം 50000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
വർക്ക് നിയർ ഹോം പദ്ധതി:കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച, 100 മുതല്‍ 150 വരെ ആളുകൾക്ക് ഒരുമിച്ചിരുന്ന തൊഴിലെടുക്കാൻ കഴിയുന്ന വർക്ക് നിയർ ഹോം കേരളത്തില്‍ ഇന്ന് വ്യാപകമാണ്. ഇത് സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. അതോടൊപ്പം കേരളത്തിന്‍റെ പ്രാദേശിക ടൂറിസം ലോകത്തിന് മുന്നില്‍ തുറന്നുകൊടുക്കാൻ പദ്ധതികൾ പ്രഖ്യാപിക്കുകയാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വനം-ടൂറിസം-സാംസ്‌കാരിക വകുപ്പുകളുടെ സഹായത്തോടെ പ്രാദേശിക ഇക്കോ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ദേശീയ അന്തർദേശീയ ഇവന്‍റുകൾക്ക് വേദിയാകാനുള്ള കൺവെൻഷൻ സെന്‍ററുകൾ വികസിപ്പിക്കാൻ പ്രോത്സാഹനം നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്. തെരഞ്ഞെടുത്ത 20 സ്ഥലങ്ങളിൽ 500ൽ കൂടുതൽ ആളുകൾക്ക് ഒരുമിച്ച് വരാനും കൂടിച്ചേരാനുമാവശ്യമായ സംവിധാനങ്ങൾ നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിച്ച് പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. ആലപ്പുഴ, മൂന്നാർ, വർക്കല, കൊല്ലം, മൺറോതുരുത്ത്, ഫോർട്ട് കൊച്ചി, പൊന്നാനി, ബേപ്പൂർ, കോഴിക്കോട്, കണ്ണൂർ, ബേക്കല്‍ എന്നിവിടങ്ങളില്‍ ഇതിന് സൗകര്യമൊരുക്കും.
മുസിരിസ് ഹെറിറ്റേജ് ആൻഡ് സ്‌പൈസ് റൂട്ട്, റിവർ ക്രൂയിസ് ഹെറിറ്റേജ് ആൻഡ് സ്‌പൈസ് റൂട്ട് എന്നിവയ്ക്കായി 14 കോടിയും പരമ്പരാഗത ഉത്സവങ്ങളുടെ പ്രോത്സാഹനം, സംരക്ഷണം, കായല്‍ത്തീരങ്ങളെ ലോകത്തിന് മുന്നില്‍ പ്രദർശിപ്പിക്കല്‍, വള്ളംകളിയെ അന്താരാഷ്ട്ര നിലവാരമുള്ള കായിക ഇനമായി മാറ്റുക എന്നിവയ്ക്കായി പ്രത്യേക ഫണ്ട് നീക്കിവെയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.