ന്യൂഡൽഹി : 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപൂർ പ്രദേശത്ത് കലാപം നടത്തുകയും കടകളും വാഹനങ്ങളും കത്തിക്കുകയും ചെയ്‌ത സംഭവത്തിൽ 11 പ്രതികളെ കേടതി വെറുതെവിട്ടു. ഡൽഹിയിലെ കര്‍കർദൂമ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെവിട്ടത്. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്.
അജ്‌മത്ത് അലി, ഷദാബ് ആലം, നവേദ്, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് സക്കീർ, നദീം, മുഹമ്മദ് സൊഹൈൽ എന്ന സോയൽ, സുൽത്താൻ അഹമ്മദ്, വസീദ്, സുലൈമാൻ, മുഹമ്മദ് ഫൈം തുടങ്ങി 11 പ്രതികളെയാണ് അഡിഷണൽ സെഷൻസ് ജഡ്‌ജി പുലസ്‌ത്യ പ്രമാചല വെറുതെവിട്ടത്. പ്രതികൾക്കിടയിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന പ്രത്യേക തെളിവുകളൊന്നും പരാമർശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. രേഖകളിൽ സ്ഥാപിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതരും മറ്റുള്ളവരും തമ്മിലുള്ള മുൻകൂർ കരാറിന്‍റെ ഘടകം അനുമാനിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
അതിനാൽ ക്രിമിനൽ ഗൂഢാലോചനയുടെ നിലനിൽപ്പിനായി കേസ് രജിസ്‌റ്റർ ചെയ്‌തതായി താൻ കണ്ടെത്തിയില്ലെന്ന് തിങ്കളാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിൽ ജഡ്‌ജി പ്രമാചല പറഞ്ഞു. കലാപ സംഭവങ്ങൾക്ക് പൊലീസ് വെവ്വേറെ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതിനാൽ ചില സമയങ്ങളിലും മറ്റ് സ്ഥലങ്ങളിലും ആൾക്കൂട്ടത്തിൻ്റെ സാന്നിധ്യം കാണിക്കുന്നതിനുള്ള ഒരു പൊതു തെളിവ് ഒരു പ്രത്യേക സംഭവത്തിന് ഒരു പ്രതിയെ പ്രോസിക്യൂട്ട് ചെയ്യാനും കുറ്റം ചുമത്താനും മതിയായ തെളിവുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.
ദയാൽപൂർ പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കലാപത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും ഈ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം അനുസരിച്ച് 2020 ഫെബ്രുവരി 23 ന് രാത്രി പഞ്ചാബ് ചിക്കൻ, ചന്ദു നഗർ, ദയാൽപൂർ, ഷേർപൂർ ചൗക്കിന് സമീപം നടന്ന സംഭവത്തെക്കുറിച്ച് ദയാൽപൂർ പൊലീസ് സ്‌റ്റേഷനിൽ ഒരു പിസിആർ കോൾ ലഭിച്ചു. രണ്ട് വ്യത്യസ്‌ത സമുദായങ്ങളിൽപ്പെട്ട ഒരു ജനക്കൂട്ടം പൗരത്വ ഭേദഗതി നിയമത്തിനെതിരെയും അനുകൂലമായും മുദ്രാവാക്യം വിളിക്കുന്നതായി കണ്ടെത്തി.
പൊലീസ് സംഭവ സ്ഥലത്ത് എത്തി. ആൾക്കൂട്ടത്തെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും ലൗഡ്ഹെയിലർ വഴി പിൻവാങ്ങാൻ നിര്‍ദേശിക്കുകയും ചെയ്‌തു. പക്ഷേ ജനക്കൂട്ടം അതൊന്നും ഗൗനിച്ചില്ല. ഇതിനിടെ ഇരുകൂട്ടരും തമ്മിൽ കല്ലേറുണ്ടായി. പ്രദേശത്ത് പാർക്ക് ചെയ്‌തിരുന്ന ചില വാഹനങ്ങൾക്ക് തീയിട്ടു. ചില വാഹനങ്ങളുടെ ചില്ലുകൾ തകർത്തു.