ഇടുക്കി:വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ പത്ത് കർമ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വനംവകുപ്പ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാട്ടാന ആക്രമണത്തിൽ തുടർച്ചയായി ജീവാപായമുണ്ടായ സാഹചര്യത്തിലാണ് നടപടി. വന്യജീവി ആക്രമണം രൂക്ഷമായ ഇടുക്കിക്കും സംസ്ഥാനത്തിനും പുതിയ തീരുമാനങ്ങൾ ആശ്വാസമാകുമെന്ന് അധികൃതർ പറഞ്ഞു.
വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ തുടർച്ചയായി നിരീക്ഷിക്കൽ, സന്നദ്ധ പ്രതികരണ സേന രൂപീകരിക്കൽ, പരമ്പരാഗത അറിവുകൾ ഉപയോഗപ്പെടുത്തൽ, ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളിൽ തന്നെ ഉറപ്പുവരുത്തൽ, നാടൻ കുരങ്ങുകളുടെ ശല്യം തടയൽ, കാട്ടുപന്നിയുടെ ശല്യം തടയൽ, പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കാൻ, മനുഷ്യ-വന്യമൃഗ സംഘർഷം തടയുന്നതിനുള്ള ഗവേഷണം, പഠനം, സൗരോർജ്ജ വേലികൾ സ്ഥാപിക്കൽ, ജനങ്ങൾക്ക് അവബോധം നൽകൽ എന്നിവയാണ് പത്തിനം പദ്ധതികൾ.
വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാടുപിടിച്ച് കിടക്കുന്ന എസ്‌റ്റേറ്റുകളുടെ ഉടമകൾക്ക് അടിയന്തരമായി കാട് നീക്കം ചെയ്യാൻ നോട്ടീസ് നൽകാൻ തീരുമാനിച്ചു. വനത്തിലൂടെ കടന്നുപോകുന്ന റോഡുകൾക്കിരുവശവും അടിക്കാടുകൾ വെട്ടിത്തെളിക്കാനും നിർദേശം നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക