കേരളം

kerala

മരണശേഷം സിദ്ധാര്‍ഥിനെതിരെ പെൺകുട്ടിയുടെ പരാതി ; വുമൺ സെല്ലിൽ പരാതി ലഭിച്ചത് 19ന്, അന്വേഷണ സമിതിയില്‍ പ്രതിയും

By ETV Bharat Kerala Team

Published : Mar 2, 2024, 2:19 PM IST

Updated : Mar 2, 2024, 4:17 PM IST

സിദ്ധാര്‍ഥിനെതിരെ മരണശേഷം പരാതി. മോശമായി പെരുമാറി എന്ന് കാണിച്ചാണ് പരാതി നല്‍കിയത്. വുമൺ സെല്ലിൽ പരാതി ലഭിച്ചത് ഫെബ്രുവരി 19ന്. അന്വേഷണസമിതിയില്‍ അറസ്റ്റിലായ പ്രതിയും.

സിദ്ധാര്‍ഥിന്‍റെ മരണം  Girl Complaint Against Sidharth  Complaint on Women Cell  വയനാട് പൂക്കോട് വെറ്ററിനറി കോളജ്
Girl Complaint Against Sidharth After His Death

വയനാട് : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ജെ എസിനെതിരെ മരണശേഷം കോളജിന് പരാതി ലഭിച്ചു. പരാതി അന്വേഷിക്കാന്‍ സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റിലായ പ്രതിയും. കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ അഭിഷേക് എസാണ് സിദ്ധാര്‍ഥനെതിരായ പരാതി അന്വേഷിക്കുന്ന ആഭ്യന്തര പ്രശ്‌നപരിഹാര സമിതിയില്‍ (ഐസിസി) ഇടംപിടിച്ചത്.

സിദ്ധാര്‍ഥന്‍റെ മരണശേഷമാണ് മോശമായി പെരുമാറിയെന്ന് കാട്ടി പെണ്‍കുട്ടി പരാതി നല്‍കിയെന്ന് പറയുന്നത്. പരാതിക്കാരിയുടെ സുഹൃത്ത് മുഖേനയാണ് ഫെബ്രുവരി 19 ന് വുമൺ സെല്ലിൽ പരാതി ലഭിച്ചത്. പരാതി ഐസിസിക്ക് കൈമാറിയത് 20 നാണെന്നും ആഭ്യന്തര പരാതി സെല്ലില്‍ അംഗമായ ഡോ. രജനി സി വി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പരാതിയിൽ പരാതിക്കാരി രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഫെബ്രുവരി 18 (സിദ്ധാർഥൻ മരിച്ച ദിവസം) ആണ്. പരാതി കെട്ടിച്ചമച്ചതാണെന്നും ആൾക്കൂട്ട വിചാരണ കേസിൽ കോളജ് അധികൃതര്‍ അടക്കമുള്ളവരുടെ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.

സിദ്ധാർഥന്‍ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതി. തുടർന്ന് ഫെബ്രുവരി 20, 26 എന്നീ ദിവസങ്ങളിൽ രണ്ടുതവണ യോഗം ചേർന്നിരുന്നു. സിദ്ധാർഥൻ മരിച്ചതിനാൽ പരാതിയിൽ തീർപ്പുണ്ടാക്കാൻ കഴിയില്ല എന്ന് വിധിച്ചതാണ് സമിതി പരാതി അവസാനിപ്പിച്ചത്. എട്ട് അംഗങ്ങളാണ് ഈ റിപ്പോർട്ടിൽ ഒപ്പുവച്ചിരിക്കുന്നത്. ഇതിൽ അഭിഷേക് എസിന്‍റെയും ഒപ്പുണ്ട്.

ഫെബ്രുവരി 14 ന് പരാതിക്ക് ആസ്‌പദമായ സംഭവം നടന്നെന്നാണ് പറയുന്നത്. അന്നു മുതല്‍ 17 വരെയാണ്‌ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ സിദ്ധാര്‍ഥനെ ആൾക്കൂട്ട വിചാരണ നടത്തുകയും ക്രൂരമർദനത്തിന് ഇരയാക്കുകയും ചെയ്‌തത്. എന്നാൽ ഈ സംഭവങ്ങളിൽ നടപടി എടുക്കാതിരുന്ന കോളജ് അധികൃതർ, 18-ന് സിദ്ധാര്‍ഥന്‍ മരിച്ച ശേഷം പരാതി സ്വീകരിക്കുകയും ഐസിസിക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് പരാതി പരിഗണിച്ച ഐസിസി സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്‌തതിനാല്‍ ഹാജരാകാനുള്ള നോട്ടിസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നു കാട്ടി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തിരുന്നു.

ഫെബ്രുവരി 26 നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ റിപ്പോർട്ടിൽ അഭിഷേക് എസ് ഒപ്പുവയ്ക്കുകയും ചെയതിട്ടുണ്ട്. അതേസമയം സിദ്ധാർഥന്‍റെ മരണത്തിൽ പൊലീസ് പിടിയിലായ പ്രതികളുടെ എണ്ണം പതിനാലായി. അമീന്‍ അക്ബർ അലി ഇന്നാണ് കീഴടങ്ങിയത്. ആകെ 18 പ്രതികളുള്ള കേസിൽ ബാക്കി ഏഴുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക, റാഗിങ്, തടഞ്ഞുവയ്ക്കുക, ആക്രമിക്കുക ഉൾപ്പെടെയുള്ള നിരവധിയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ ക്യാമ്പസിലെ ഹോസ്‌റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർഥന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് കോളജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ റാഗിങ് നടന്നതായി കണ്ടെത്തി. പിന്നാലെ കോളജിലെ 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തു. ഇതു കൂടാതെ കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്ത ആറു പേരെയും കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.

ALSO READ : സിദ്ധാർഥിന്‍റെ മരണം; പ്രതിഷേധവുമായി കെഎസ്‌യു, കോട്ടയത്ത് നൈറ്റ് മാർച്ച്

Last Updated : Mar 2, 2024, 4:17 PM IST

ABOUT THE AUTHOR

...view details